ദുബായ്: പ്രവാസികളെ കൂടുതൽ ദുരിതത്തിലാക്കി എയർ ഇന്ത്യ തങ്ങളുടെ സ്ട്രക്ച്ചർ ചാർജ് വർധിപ്പിക്കാൻ നീക്കം നടത്തുന്നു. 6000 ദിർഹമാണ് നിലവില്‍ നൽകി വന്നിരുന്നത്, എന്നാല്‍ ഇത് 21,000 ദിർഹമായി വര്‍ധിപ്പിച്ചു യാത്രക്കാരില്‍ നിന്ന് ഈടാക്കാനുളള ശ്രമമാണ് എയർ ഇന്ത്യ ഇപ്പോള്‍ നടത്തുന്നത്.
ഇത്തരത്തിലൊരു വർധനവ് പ്രാബല്യത്തില്‍ വരുന്നതോടെ പലർക്കും ഈ സീസണിൽ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കേണ്ടതായി വരുകയോ അടിയന്തിര യാത്രകൾ പ്രവാസികൾക്ക് അധിക ബാധിതയായി മാറുകയോ ചെയ്യും.
വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതടക്കമുളള പ്രവാസി സൗഹൃദ നിലപാടുകൾ കൈ കൊണ്ടിട്ടുളള എയർ ഇന്ത്യയുടെ ഈ നീക്കം സാധാരണക്കാരായ പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കും.
മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ പ്രവാസികൾ അധികവും യാത്രക്കായി എയർ ഇന്ത്യയെ ആശ്രയിക്കുന്നതും മറ്റു എയർലൈനുകളിൽ നിന്നും താരതമ്യേന എയർ ഇന്ത്യയിൽ നിരക്ക് കുറവായതിനാലാണ്. എന്നാൽ ഇത്തരത്തിലൊരു വർധനവ് സാധ്യമാകുകയാണെങ്കിൽ പ്രവാസികൾക്കുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയായി മാറും.
മൂന്നു വർഷം മുൻപും ഇത്തരത്തില്‍ ഒരു നിരക്ക് വര്‍ധനവിന് എയർ ഇന്ത്യ ശ്രമം നടത്തിയിരുന്നെങ്കിലും പ്രവാസി സംഘടനകളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു. ഇപ്പോൾ എയർ ഇന്ത്യ നിരക്ക് വർധനവിനൊരുങ്ങുന്നുവെന്ന വിവരം പുറത്ത് വന്നതോടുകൂടി വിവിധ പ്രവാസി സംഘടനകൾ നീക്കത്തിനെതിരെ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്.
എയർ ഇന്ത്യ നിരക്ക് വർധിപ്പിക്കാൻ തീരുമാനിക്കുന്നത് പ്രവാസികളുടെ മേൽ അധിക ചിലവ് സൃഷ്ടിക്കുമെന്നും ഈ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്നും ദുബായ് കെ.എം.സി.സി പ്രസിഡന്റ് അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം ട്രഷറർ ഇസ്മായിൽ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.