ഷാർജ: ഹോട്ടൽ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി 30 ,000 ദിർഹം വാങ്ങി കള്ളക്കേസിൽ കുടുക്കിയ കോഴിക്കോട് താമരശ്ശേരി സ്വദേശിനിയെ സൗജന്യ നിയമസഹായം വഴി നിയമ കുരുക്കുകൾ തീർത്തു നാട്ടിലേക്കയച്ചു.
24വര്ഷം മുമ്പാണ് ജമീല വീട്ടുജോലിയാവശ്യാർത്ഥം യുഎയിൽ ഒരു അറബിയുടെ വീട്ടിൽ എത്തുന്നത് . ഹൃദ്‌രോഗിയായ ഭർത്താവിന്റെ ചികിത്സാ ചെലവിനും കുടുംബം പോറ്റാനും വേണ്ടിയാണ് ജമീല ഇവിടെ ജോലി ചെയ്യുന്നത് . രണ്ടു വര്ഷം മുമ്പാണ് പാലക്കാട് സ്വദേശി തൻറെ ഉടമസ്ഥതയിലുള്ള അജ്മാനിലെ ഒരു കഫ്റ്റീരിയയിൽ പാർട്ണർഷിപ്പിൽ ചേർക്കാമെന്ന് വിശ്വസിപ്പിച്ചു പണം കൈപ്പറ്റിയത്.
ഇത്രനാളത്തെ സമ്പാദ്യവും, തൻറെ ആഭരണങ്ങൾ വിറ്റുമാണ് ജമീല അതിനുള്ള പണം കണ്ടെത്തിയത്. ഇതിനിടെ കഫ്റ്റീരിയ ഉടമ ജമീല അറിയാതെ മറ്റൊരാൾക്ക് നടത്തിപ്പിന് കൊടുത്തു . ഇവരുടെ പണം തിരിച്ചു ചോദിച്ചപ്പോൾ ഇവരുമായി യാതൊരു ബന്ധമില്ലാത്ത ഒരു വ്യക്തി മുഖേന ഇവർക്കെതിരെ അജ്‌മാൻ കോടതിയിൽ വിശ്വാസ വഞ്ചന നടത്തി എന്ന പരാതി നൽകി കള്ളക്കേസിൽ കുടുക്കി വെട്ടിലാക്കി .
പല മധ്യസ്ഥന്മാർ മുഖേന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു . ഇതിനിടെയാണ് സാമൂഹ്യ പ്രവർത്തകരായ ദുബായ് കെഎംസിസി മുൻ പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, അഷ്‌റഫ്തങ്ങൾ, റാഫിതാമരശ്ശേരി എന്നിവർ മുഖേന ഷാർജയിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ ജമീല സമീപിച്ചത്.
ഇവരുടെ കേസുമായി ബന്ധപ്പെട്ട് അജ്‌മാൻ കോടതിയിൽ ചെന്നപ്പോൾ രണ്ടു സാക്ഷികളെ ചേർത്ത് ഇവർക്കെതിരെ വിശ്വാസ വഞ്ചന നടത്തിയെന്ന പരാതി ഉള്ളതായി കണ്ടെത്തി. കോടതി നടത്തിയ അന്വേഷണത്തിൽ വിശ്വാസ വഞ്ചന നടന്നിട്ടില്ലെന്ന് കണ്ടെത്തുകയും ജമീലയെ വെറുതെ വിടുകയും ചെയ്തു.
പാർട്ണർഷിപ്പ് തുടങ്ങുന്നവരും, തുടങ്ങിയവരും പാർട്ണർഷിപ്പ്കരാർ ഉണ്ടാക്കുകയാണെങ്കിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് വഴിയൊരുക്കില്ല എന്ന്നിയമ പ്രതിനിധിയും, ഒരുപാട് ബിസിനസ് തർക്കങ്ങൾക്ക് മധ്യസ്ഥതയിലൂടെ പരിഹാരം നൽകിയ സലാം പാപ്പിനിശ്ശേരി അഭിപ്രായപ്പെട്ടു .
നിയമക്കുരുക്കുകൾ തീർത്ത് നാടണയുന്നതിന്റെ സന്തോഷത്തിലാണ് ജമീല ഇപ്പോൾ . ഇവർക്ക് നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റും അനുബന്ധ സാമ്പത്തിക സഹായവും ഇബ്രാഹിം എളേറ്റിലും, ഗ്ലോബൽ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സലാം പാപ്പിനിശ്ശേരിയും ചേർന്ന്നൽകി.