ദുബൈ: കലൈഞ്ജർ കരുണാനിധി ദ്രാവിഡ സംസ്ക്കാര തനിമയെ മരണം വരെയും കെടാതെ സംരക്ഷിച്ചുവെന്ന് ദുബൈ കെഎംസിസി പ്രസിഡന്റ് പി കെ അൻവർ നഹ. അവിഭക്‌ത മദിരാശി പ്രസിഡൻസിയിലായിരുന്ന മലബാർ അടക്കമുള്ള മുസ്ലിം കേന്ദ്രങ്ങളിൽ മുസ്ലീം ലീഗിന്റെ രാഷ്ട്രീയ ഇടപെടൽ നടക്കുമ്പോൾ, അതിന് അകമഴിഞ്ഞ പിന്തുണയും സഹായവും നൽകുകയും, പാർട്ടിക്ക് പരമാവധി സംരക്ഷണം നൽകുകയും, മുസ് ലീംങ്ങൾ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ തന്റെ രാഷ്ട്രീയ സ്വാധീനത്തിലാക്കി വളർത്തുകയും ചെയ്തു - അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയായ ഖാഇ ദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ പേരിൽ ഒരു ജില്ലതന്നെ കൊണ്ടുവന്നു. കൂടാതെ കോളേജുകൾ, കൺവെൻഷൻ സെന്ററുകൾ തുടങ്ങിയ സ്ഥാപിക്കുകയും ചെയ്തു.
നിരവധി റോഡുകളും നഗരങ്ങളും അദ്ദേഹത്തിന്റെ പേരിൽ കരുണാധിനി സ്ഥാപിച്ചു. ഖാഇദേ മില്ലത്ത് മരണാസന്നനായി കിടക്കുമ്പോൾ ഒടുവിലായി സന്ദർശനം അനുവദിച്ചത് കരുണാനിധി ക്കാണ്. ഡി എം.കെ രാഷ്ട്രീയം എക്കാലവും മുസ്ലിം അനുകൂലമാകാൻ ആ പശ്ചാത്തലം സഹായകരമായിട്ടുണ്ട് - അദ്ദേഹം പറഞ്ഞു.
ഒരു കാലത്തിന്റെ ചരിത്രദൗത്യം പൂർത്തിയാക്കി വിധിക്ക് കീഴടങ്ങി കരുണാനിധി മടങ്ങുമ്പോൾ നാം അദ്ദേഹത്തെ വേദനയോടെ യാത്രയാക്കുന്നു. അദ്ദേഹം സ്വപ്നം കണ്ട രാഷ്ട്രീയ യാഥാർഥ്യത്തെ സാക്ഷാത്ക്കരിക്കാൻ അദ്ദേഹത്തിന്റെ അനുയായികൾക്ക് ബാധ്യതയുണ്ട്. ആ യജ്ഞം അവർ നിർവ്വഹിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. ആ വിയോഗത്തിൽ അഗാധമായി ദുഖിക്കുന്നു - പി കെ അൻവർ നഹ പറഞ്ഞു.