കൊച്ചി : സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ഇതുവരെ 103 ആയി . സംസ്ഥാനത്ത് ആകെ 1155 ക്യാംപുകളിലായി 1,66,538 പേരാണുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഇതിനിടെ മഴക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കേരളത്തിലെത്തും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി, ശനിയാഴ്ച രാവിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.
കേരളം ചോദിക്കുന്നതെല്ലാം തരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കണ്ണന്താനം വ്യക്തമാക്കി. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സാഹചര്യങ്ങള്‍ നേരിടുന്ന കാര്യത്തില്‍ സര്‍ക്കാരുകള്‍ തമ്മില്‍ ഭിന്നതയില്ല.
വിവിധ സ്ഥലങ്ങൾ വെള്ളത്തിലായതോടെ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു.