ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യാത്രയ്ക്കായി ഉപയോഗിച്ച വിമാനത്തിനു സാങ്കേതിക തകരാർ ഉണ്ടായതു നിസാരമായി തള്ളിക്കളയാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല. രാഹുലിന്‍റെ മുത്തശി മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മരിച്ചത് സ്വന്തം അംഗ രക്ഷകന്‍റെ വെടിയേറ്റ്.
അച്ഛന്‍ മരിച്ചത് ആരാധികയായെത്തിയ ചാവേര്‍ വനിതയുടെ ബോംബ് ആക്രമണത്തില്‍ . ഈ സാഹചര്യത്തില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന രാഹുല്‍ സഞ്ചരിച്ച വിമാനത്തിനു തകരാര്‍ സംഭവിച്ചത് യാദൃശ്ചികം മാത്രം എന്നൊക്കെ പറഞ്ഞാല്‍ ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ക്ക് പ്രയാസമായിരിക്കും.
അക്ഷരാര്‍ഥത്തില്‍ ഇന്നലത്തെ സംഭവത്തില്‍ കോണ്‍ഗ്രസ് ക്യാമ്പുകള്‍ ഞെട്ടിയിരിക്കുകയാണ്. രാഹുലിന്‍റെ യാത്രകളും സുരക്ഷയും അതീവ പ്രാധാന്യത്തോടെ സര്‍ക്കാര്‍ കാണണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.
ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ അട്ടിമറി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. മനപ്പൂർവമുള്ള അട്ടിമറി സാധ്യത തള്ളിക്കളയാൻ ആകില്ലെന്നാണു കോൺഗ്രസിന്റെ ആരോപണം.
അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി രണ്ടു പൈലറ്റുമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
തകരാർ അസാധാരണമല്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി. ഓട്ടോ പൈലറ്റ് സംവിധാനത്തിലുണ്ടാകുന്ന ഇത്തരം പാളിച്ചകൾ അസാധാരണമല്ല.
അസ്വാഭാവിക സംഭവങ്ങളുണ്ടായാൽ എല്ലാ വിഐപി വിമാനങ്ങളും ഡിജിസിഎ വിശദമായി പരിശോധിക്കുന്നതു പതിവാണ്. ഇവിടെയും അതുതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കും.
രാഹുൽ ഗാന്ധി ഡൽഹിയിൽനിന്നു തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കർണാടകയിലേക്കു പോയ വിമാനത്തിനാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്.
പലതവണ കറങ്ങിയ വിമാനം ഒരു വേള ഇടത്തേക്കു വല്ലാതെ ഉലഞ്ഞതായും പിന്നീട് താഴേക്കു ചരിഞ്ഞതായും ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷനു (ഡിജിസിഎ) നൽകിയ പരാതിയിൽ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
‘വിടി–എവിഎച്ച്’ കോഡിലെ ചാർട്ടേഡ് വിമാനം ഹൂബ്ലി വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ റൺവേയിൽ തെന്നിയതായും റിപ്പോർട്ടുണ്ട്