ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനത്തിനു തകരാര്‍ സംഭവിച്ചത് ദേശീയ രാഷ്ട്രീയത്തില്‍ വിവാദ കൊടുങ്കാറ്റുയര്‍ത്തും. രാഹുല്‍ ഡൽഹിയിൽനിന്ന് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കർണാടകയിലേക്കു പോയ വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത് .
സംഭവത്തില്‍ ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷന്‍ അന്വേഷണം ആരംഭിച്ചു. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
ഓട്ടോ പൈലറ്റ് സംവിധാനം വിമാനത്തിൽ പ്രവർത്തനരഹിതമായെന്നും മൂന്നാം ശ്രമത്തിൽ മാത്രമാണ് ഹുബ്ലിയിൽ 11.25 ഓടെ വിമാനം ഇറക്കാൻ സാധിച്ചതെന്നും പരാതിയിൽ പറയുന്നു. കാലാവസ്ഥ ശാന്തമായ അവസ്ഥയിൽ ഇത്തരത്തിൽ വിമാനത്തിൽ തകരാർ കണ്ടതിൽ ദുരൂഹതയുണ്ടെന്നാണു കോണ്‍ഗ്രസിന്റെ പരാതി.
രാവിലെ 9.20 ഓടെ ഡൽഹിയിൽനിന്ന് തിരിച്ച വിമാനത്തിൽ 10.45 ഓടെയാണ് തകരാർ കണ്ടതെന്നു കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നു.
പലതവണ കറങ്ങിയ വിമാനം ഒരു വേള ഇടത്തേക്കു വല്ലാതെ ഉലഞ്ഞതായും പിന്നീട് താഴേക്കു ചരിഞ്ഞതായും ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷനു (ഡിജിസിഎ) നൽകിയ പരാതിയിൽ കോൺഗ്രസ് വ്യക്തമാക്കി.
‘വിടി–എവിഎച്ച്’ കോഡിലെ ചാർട്ടേർഡ് വിമാനം ഹൂബ്ലി വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ റൺവേയിൽ തെന്നിയതായും റിപ്പോർട്ടുണ്ട്.
വിമാനത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം സഞ്ചരിച്ച കൈലാഷ് വിദ്യാർഥി തകരാർ സംബന്ധിച്ചു കർണാടക ഡിജിപിക്കു പരാതി നൽകി. രാംപ്രീത്, രാഹുൽ രവി, എസ്പിജി ഉദ്യോഗസ്ഥൻ രാഹുൽ ഗൗതം എന്നിവരാണു കൈലാഷിനെ കൂടാതെ രാഹുലിനൊപ്പം പ്രത്യേക വിമാനത്തിൽ ഉണ്ടായിരുന്നത്.