മഴ മാറിനിന്നതോടെ തിരുവനന്തപുരം ജില്ല സാധാരണ നിലയിലേക്ക്. വെള്ളപ്പൊക്കം ദുരിതം വിതച്ച മേഖലകളില്‍നിന്നു വെള്ളം ഇറങ്ങിത്തുടങ്ങി. ഇന്നലെ പകല്‍ മഴ കാര്യമായി പെയ്യാതിരുന്നതും വെള്ളക്കെട്ട് നിര്‍മാര്‍ജനവും ശുചീകരണവും ഊര്‍ജിതമാക്കിയതും ജനജീവിതം സാധാരണ നിലയിലേക്കെത്തുന്നതു വേഗത്തിലാക്കി. ക്യാമ്ബുകളില്‍ കഴിഞ്ഞിരുന്നവരില്‍ പലരും വീടുകളിലേയ്ക്ക് മടങ്ങിയെങ്കിലും വെള്ളപ്പൊക്ക മേഖലകളിലെ ഏഴായിരത്തിലധികം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുകയാണ്. ഇവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരിക്കിയിട്ടുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചു.
വെള്ളപ്പൊക്ക കെടുതി രൂക്ഷമായ തിരുവനന്തപുരം താലൂക്കില്‍ 37 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. 872 കുടുംബങ്ങളിലെ 3058 ആളുകളെയാണു മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നത്. ഉച്ചതിരിഞ്ഞു താലൂക്കിന്റെ ചിലയിടങ്ങളില്‍ നേരിയ മഴ പെയ്തു. കാട്ടാക്കട താലൂക്കില്‍ 11 ദുരിതാശ്വാസ ക്യാമ്ബുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ നാലു ക്യാമ്ബുകള്‍ നിര്‍ത്തലാക്കി. 156 കുടുംബങ്ങളിലെ 499 പേര്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നുണ്ട്.
നെടുമങ്ങാട് താലൂക്കില്‍ 11 ദുരിതാശ്വാസ ക്യാമ്ബുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ 166 കുടുംബങ്ങളില്‍പ്പെട്ട 654 പേരാണുള്ളത്. 198 പുരുഷന്മാരും 306 സ്ത്രീകളും 150 കുട്ടികളുമുണ്ട്. എല്ലാ ക്യാമ്ബുകളിലും അവശ്യവസ്തുക്കള്‍, ഭക്ഷണം വൈദ്യസഹായം തുടങ്ങിയവ കൃത്യമായി നല്‍കുന്നുണ്ട്. വൈദ്യ സഹായം നല്‍കുവാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെയും സംഘമുണ്ട്.
നെയ്യാറ്റിന്‍കര താലൂക്കില്‍ 17 ക്യാമ്ബുകളാണ് പ്രവര്‍ത്തിക്കുന്നത്. 831 കുടുംബങ്ങളില്‍പ്പെട്ട 2667 പേര്‍ ഇവിടെ സുരക്ഷിതരാണ്. യഥാസമയം ഭക്ഷണവും വൈദ്യസഹായവും ഇവര്‍ക്കായി ലഭ്യമാണ്. വര്‍ക്കല താലൂക്കില്‍ മൂന്ന് ക്യാമ്ബുകളാണ് പ്രവര്‍ത്തിക്കുന്നത്. 128 പേര്‍ ഇവിടെ സുരക്ഷിതരാണ്. ആറന്മുളയില്‍ നിന്നും തിരുവനന്തപുരത്തെത്തിച്ചവര്‍ക്കായി ശിവഗിരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് വര്‍ക്കല തഹസില്‍ദാര്‍ അറിയിച്ചു.
ചിറയിന്‍കീഴ് താലൂക്കില്‍ എട്ട് ദുരിതാശ്വാസ ക്യാമ്ബുകളാണ് പ്രവര്‍ത്തിക്കുന്നത്. 284 കുടുംബങ്ങളില്‍പ്പെട്ട 873 ആളുകള്‍ ഇവിടെയുണ്ട്. ഇവര്‍ക്ക് വേണ്ട ഭക്ഷണ സൗകര്യങ്ങളും വൈദ്യ സഹായവും ഒരുക്കിയിട്ടുള്ളതായി ചിറയിന്‍കീഴ് തഹസില്‍ദാര്‍ പറഞ്ഞു.