ഷാർജ: ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരേ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. തുടർച്ചയായ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോൾ രാജസ്ഥാൻ അനായാസം വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം മൂന്നു പന്തുകൾ ബാക്കിനിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ 226 എടുത്ത് രാജസ്ഥാൻ മറികടന്നു.
തകർപ്പൻ റൺ ചേസ് കണ്ട മത്സരത്തിൽ സഞ്ജു സാംസൺ (42 പന്തിൽ 85), രാഹുൽ തെവാതിയ (31 പന്തിൽ 53), സ്റ്റീവ് സ്മിത്ത് (27 പന്തിൽ 50) എന്നിവരുടെ ഇന്നിങ്‌സുകളാണ് രാജസ്ഥാന് ജയമൊരുക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസാണിത്. 18 സിക്‌സറുകളാണ് രാജസ്ഥാൻ താരങ്ങൾ ഷാർജയിൽ അടിച്ചു കൂട്ടിയത്. സഞ്ജു, തെവാതിയ എന്നിവർ ഏഴ് വീതം സിക്സും സ്മിത്ത് ആറാമനായി ക്രീസിലെത്തിയ ജോഫ്രെ ആർച്ചർ എന്നിവർ രണ്ട് വീതം സിക്സും പറത്തി.
കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 19 റൺസിൽ ജോസ് ബട്ട്‌ലറെ (4) നഷ്ടമായി. എന്നാൽ പിന്നീട് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും സഞ്ജു സാംസണും ചേർന്ന് പഞ്ചാബ് ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. ജോസ് ബട്ട്‌ലറെ നഷ്ടമായ ശേഷം ഒന്നിച്ച സ്മിത്ത് - സഞ്ജു കൂട്ടുകെട്ട് 81 റൺസ് രാജസ്ഥാൻ സ്‌കോറിലേക്ക് ചേർത്ത ശേഷമാണ് പിരിഞ്ഞത്. 27 പന്തിൽ നിന്ന് രണ്ടു സിക്‌സും ഏഴു ഫോറുമടക്കം 50 റൺസെടുത്ത സ്മിത്തിനെ പുറത്താക്കി ജെയിംസ് നീഷാമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
സ്മിത്ത് പുറത്തായ ശേഷവും തകർത്തടിച്ച സഞ്ജു 42 പന്തുകൾ നേരിട്ട് ഏഴ് സിക്‌സും നാല് ഫോറുമടക്കം 85 റൺസെടുത്ത് 17-ാം ഓവറിലാണ് പുറത്തായത്.