Advertisment

'അഹ്‌ലൻ റമദാൻ' പഠനക്യാമ്പ് സംഘടിപ്പിച്ചു

New Update

ജിദ്ദ: റമദാനിന് മുന്നോടിയായി ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ 'അഹ്‌ലൻ റമദാൻ' പഠനക്യാമ്പ് സംഘടിപ്പിച്ചു. സ്വന്തം മരണത്തെക്കുറിച്ചുള്ള ഓർമ്മകൾ എപ്പോഴുമുണ്ടാകണമെന്നും പ്രവാചകചചര്യകൾ പരമാവധി ജീവിതത്തിൽ പകർത്തണമെന്നും 'അല്ലാഹുവിലേക്ക് അടുക്കുക' എന്ന വിഷയത്തിൽ സംസാരിച്ച മുസ്തഫ ഒതായി ഉണർത്തി.

Advertisment

ഐഎസ്‌എം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി കെ സകരിയ്യ സ്വലാഹി 'സന്തോഷപൂർവ്വം റമദാനിലേക്ക്' എന്ന വിഷയമവതരിപ്പിച്ചു സംസാരിച്ചു. ഒരു വലിയ അതിഥിയെ സ്വീകരിക്കുന്ന തയ്യാറെടുപ്പോടുകൂടി വേണം റമദാനിനെ നാം സ്വീകരിക്കാനെന്നും കർമ്മങ്ങൾക്കൊണ്ട് നോമ്പിനെ സൽക്കരിക്കുകയാണ് വേണ്ടതെന്നും നോമ്പുസൽക്കാരങ്ങൾ നടത്തുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

publive-image

കാരുണ്യത്തിന്റെ പ്രവാചകനിലൂടെയാണ് കാരുണ്യത്തിന്റെ ഗ്രന്ഥമായ പരിശുദ്ധ ഖുർആനിനെ അല്ലാഹു അവതരിപ്പിച്ചതെന്ന് ക്യാമ്പിന്റെ സമാപന സെഷനിൽ 'കാരുണ്യത്തിന്റെ ഗ്രന്ഥത്തെ കണ്ടില്ലെന്ന് നടിക്കല്ലേ' എന്ന വിഷയത്തിൽ സംസാരിച്ച പ്രമുഖ പ്രഭാഷകനും ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റുമായ സുബൈർ പീടിയേക്കൽ പറഞ്ഞു. എന്നാൽ ഇന്നത്തെ കാലത്ത് ഖുർആൻ നിരോധിക്കണമെന്ന് ഫാസിസ്റ്റുകൾ ആവശ്യപ്പെടുകയും തീവ്രവാദികൾ ചില ഭാഗങ്ങൾ ദുരുപയോഗം ചെയ്യുകയുമാണ്.

ധാർമ്മികതക്ക് ഇന്നുവരെ കൃത്യമായൊരു നിർവ്വചനം നൽകാൻ കഴിയാത്ത യുക്തിവാദികൾ ഖുർആൻ അധാർമികത പഠിപ്പിക്കുന്നു എന്ന് പറയുന്നതും വിരോധാഭാസമാണ്. പരിശുദ്ധ ഖുർആനിനെതിരെ ഇതിലും വലിയ ആക്ഷേപങ്ങളുന്നയിച്ച വലിയ ബുദ്ധിജീവികൾക്കെല്ലാം ഉത്തരംമുട്ടുന്ന മറുപടികൾ ഒരുകാലത്ത് ഉമർ മൗലവി, എ പി അബ്ദുൽ ഖാദർ മൗലവി, ഡോക്ടർ ഉസ്മാൻ സാഹിബ്, ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി തുടങ്ങിയവർ കേരളത്തിൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റമദാനുമായി ബന്ധപ്പെട്ട് സദസ്യരുടെ സംശയങ്ങൾക്ക് ഉസാമ മുഹമ്മദ് മറുപടി പറഞ്ഞു. ശരീഫ് ബാവ അധ്യക്ഷത വഹിച്ച ചടങ്ങിൽ നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും അമീൻ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

Advertisment