അബഹ: പാലക്കാട് മാങ്കുറുശ്ശി തെക്കുംമുറി സ്വദേശിയായ വല്ലുർതൊടി സാമിയാർ മകൻ രാമകൃഷ്ണന്റെ (64) മൃതദേഹം ജൂലൈ 9 ന് സൗദി അറേബ്യയയിലെ അബഹയിലെ അൽഷറഫ് ശ്മശാനത്തിൽ മറവു ചെയ്തു.
ഖമീസ് മുഷൈത്ത് ഗവൺമെന്റ് മദനി ഹോസ്പിറ്റലിൽ വെച്ചാണ് ജൂൺ 28ന് ഇദ്ദേഹം മരണപെട്ടത്. ഒരു ആഴ്ചയായി കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 28 വർഷമായി ഖമീസ് മുഷൈത്തിൽ ടൈലർ ആയി പ്രവാസജീവിതം നയിച്ചിരുന്ന രാമകൃഷ്ണൻ പ്രവാസികൾക്കിടയിൽ വിസിആർ എന്ന ചുരുക്കപ്പേരിൽ ആണ് അറിയപ്പെട്ടിരുന്നത്. 2019 ജൂൺ മാസത്തിലാണ് ലീവ് കഴിഞ്ഞ് നാട്ടിൽ നിന്നും അവസാനം ഖമീസിലേക്ക് തിരിച്ചുവന്നത്.
മൃതദേഹം അബഹയിൽ മറവ് ചെയ്യുന്നതിന് വേണ്ട നിയമപരമായ രേഖകൾ ലഭിക്കുന്നതിന് വേണ്ടി നാട്ടിൽ എസ് ഡി പി ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീറലിയുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റിയും അബഹയിൽ ഇന്ത്യൻ സോഷ്യൽ ഫോറം അസീർ റീജിയൻ എക്സിക്യൂട്ടീവ് മെമ്പറും ജിദ്ദ കോൺസുലേറ്റ് അബഹ സാമൂഹ്യക്ഷേമ വിഭാഗം അംഗവുമായ ഹനീഫ മഞ്ചേശ്വരവും ആണ് ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയത്. ഖമീസിലെ സുഹൃത്തുക്കളായ നജീബ്, താജുദ്ധീൻ, ആഷിഖ്, സലാം, ബൈജു എന്നിവരും CCWA മെമ്പർ ഹനീഫ മഞ്ചേശ്വരം , സോഷ്യൽ ഫോറം അസീർ റീജിയൻ ജനറൽ സെക്രട്ടറി ഹനീഫ ചാലിപ്പുറം എന്നിവരും മൃതദേഹം മറമാടാൻ ഉണ്ടായിരുന്നു.
ഭാര്യ പ്രേമ, മകൻ പ്രദീപ് ഒമാനിൽ ഒരു ഇലക്ട്രിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്നു, വിവാഹിതനാണ്. വിവാഹിതരായ രണ്ടു പെണ്മക്കൾ പ്രബിത, അശ്വതി.