ലക്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി കഴുത്തറുത്ത നിലയില്‍ വെള്ളമില്ലാത്ത കുളത്തിലാണു പതിനേഴുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടുണ്ടാക്കിയ മുറിവാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം.
തിങ്കളാഴ്ച രാവിലെ 8.30 ന് സ്‌കോളര്‍ഷിപ്പ് അപേക്ഷ പൂരിപ്പിച്ച് നല്‍കാന്‍ പോയ പെൺകുട്ടി രാത്രി ഏറെ വൈകിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായതായും പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്നും ഖേരി പൊലീസ് മേധാവി സതേന്ദ്രർ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിനു പിന്നിൽ ആരാണെന്ന് അറിയില്ലെന്നും പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും ബന്ധുക്കൾ പ്രതികരിച്ചു.
ജില്ലയിൽ 10 ദിവസത്തിനിടെ സമാന രീതിയിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് ഇത്. ഓഗസ്റ്റ് 15ന് ഖേരി ജില്ലയിൽ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.