മത്സ്യ ബന്ധനത്തിന് കടലിൽ പോയി മടങ്ങിയെത്തിയ 500ലധികം പേർക്ക് അജ്ഞാതമായ ത്വക്ക് രോഗം. സെനഗളിലാണ് ഈ അപൂർവമായ ത്വക്ക് രോഗം പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്നത്. തലസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള തീരങ്ങളിൽ നിന്നായി കടലിലേക്ക് പോയവർക്കാണ് തിരിച്ചെത്തിയപ്പോൾ അജ്ഞാത രോഗം പിടിപെട്ടതായി കണ്ടെത്തിയിരിക്കുന്നത്.
മുഖത്തും ജനനേന്ദ്രിയത്തിലുമെല്ലാം പാടുകൾ, ചൊറിച്ചിൽ എന്നിവയാണ് രോഗത്തിന്റെ പ്രകടമായ പ്രധാന ലക്ഷണങ്ങൾ. ഇതിന് പുറമെ തലവേദന, ചെറിയ പനി എന്നിവയും ഇവരിൽ കാണുന്നുണ്ട്.
രോഗം എന്താണെന്നും രോഗത്തിന്റെ ഉറവിടം എന്താണെന്നും കണ്ടെത്താൻ കഴിയാത്തത് കൊണ്ട് തന്നെ, രോഗികളെയെല്ലാം ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയാണിപ്പോൾ. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ആരോഗ്യ വകുപ്പും അറിയിച്ചിട്ടുണ്ട്.
നവംബർ 12നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് എന്നാണ് ലഭ്യമായ വിവരം. തുടർന്ന് പെട്ടെന്ന് തന്നെ രോഗികളുടെ എണ്ണം വർധിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ രോഗികളുടേതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ പലതിലും മുഖത്തും ചുണ്ടിലുമെല്ലാം സാരമായ രീതിയിൽ അണുബാധയുണ്ടായതായാണ് കാണാൻ സാധിക്കുന്നത്.
കൈകളിലും വലിയ കുമിളകൾ പൊങ്ങിയതായി കാണാം.വിദഗ്ധ പരിശോധനയ്ക്കായി രോഗികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ലാബുകളിലേക്ക് അയച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേവിയും അന്വേഷണം തുടങ്ങിയതായാണ് സൂചന.