തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. സ്വര്‍ണക്കടത്ത് കേസും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങളും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.ഉമ്മൻചാണ്ടി രമേശ് ചെന്നിത്തല മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തത്.
ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെങ്കിലും എം ശിവശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് കൊണ്ട് വരാൻ സിബിഐ അന്വേഷണം ആണ് അഭികാമ്യം.
മോഷ്ടാവ് കുറ്റം സമ്മതിച്ച ചരിത്രം ഇല്ലെന്ന മട്ടിലാണ് സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയ്യാറാകണം. സി ബി ഐ ക്കും എൻ ഐ എ ക്കുമൊപ്പം റോയുടെ സേവനവും പ്രയോജനപ്പെടുത്തണം. സ്വർണകടത്ത് കേസിൽ എൻഐഎ അന്വേഷണം നല്ലതാണ്. പക്ഷെ ഡിജിപിക്ക് എഐഎയിലുള്ള സ്വാധീനം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിക്ക് കുട പിടിക്കുകയാണ്. ഐടി വകുപ്പിൽ പിൻവാതിൽ നിയമനം ആണ് നടക്കുന്നത്. സിഡിറ്റിൽ മാത്രം 51 അനധികൃത നിയമനം നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വലിയ അഴിമതിയാണ് ഐടി വകുപ്പിൽ നടക്കുന്നത്.