തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനു മാന്യമായി രാജിവച്ചു പോകാനുള്ള അവസരമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തെക്കൂടി ചോദ്യം ചെയ്തിട്ടേ രാജിവയ്ക്കൂ എന്ന നിലപാടെടുക്കാൻ പാടില്ലെന്നും ചെന്നിത്തല പരിഹസിച്ചു. സർക്കാർ പദ്ധതികളുടെ നടത്തിപ്പിനു കൺസൽട്ടൻസികളെ നിയമിച്ചതിൽ ഗുരുതര അഴിമതിയുണ്ട്.
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക്, കൺസൽട്ടൻസികളുടെ നിയമനം, കൺസൽട്ടൻസികൾ നടത്തിയ നിയമനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ സിബിഐ അന്വേഷണം വേണം. സ്വർണക്കടത്തിലെ പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ആദ്യം മുതൽ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിനെ നിയന്ത്രിച്ചത് എം.ശിവശങ്കറാണ്.
ആരോപണം ഉയർന്നപ്പോൾ ശിവശങ്കറിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. സ്വർണക്കടത്തു കേസിലെ പ്രതികളെ കണ്ടെത്താൻ കേരള പൊലീസിനു കഴിഞ്ഞില്ല. ബെംഗളൂരു വരെ എത്താൻ പ്രതികളെ സഹായിച്ചത് പൊലീസാണ്. വിമാനത്താവളത്തിനു പുറത്ത് സ്വർണം പിടിക്കേണ്ടത് പൊലീസാണ്. അവർ പ്രതികളെ സംരക്ഷിക്കാനും സഹായിക്കാനും ശ്രമിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൊലീസ് പ്രതികളെ സഹായിച്ചത്.
കൺസൽട്ടൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 4 വർഷത്തിനിടെ കേരളത്തിൽ ഏതെങ്കിലും പദ്ധതി ആരംഭിച്ചിട്ടുണ്ടോ? കൺസൽട്ടൻസി സേവനം എടുക്കാൻ കഴിയുന്ന സർക്കാർ സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ട്. അവർക്കു പരിശീലനം കൊടുത്താൽ മതി. അതു ചെയ്യാതെ വിദേശത്തുനിന്ന് കൺസൽട്ടൻസികളെ കൊണ്ടുവന്ന് നിയമനങ്ങൾ നടത്തുകയാണ് സർക്കാർ ചെയ്തത്.
മുഖ്യമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിൽ പ്രതിപക്ഷത്തിനു വിശ്വാസമില്ല. സിബിഐ അന്വേഷണത്തിലൂടെയേ കാര്യങ്ങൾ പുറത്തുവരൂ. സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നിനു കോൺഗ്രസ് ജനപ്രതിനിധികളുടെ സത്യഗ്രഹം അവരവരുടെ വീടുകളിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.