ഡല്‍ഹി: ടിആർപി തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കി മുംബൈ പോലീസ്. തെളിവ് നശിപ്പിക്കൽ അടക്കം 4 വകുപ്പുകൾ കൂടി ചേർത്തേ കേസ് അന്വേഷണം വിപുലമാക്കി. രണ്ട് ചാനലുകളെ കൂടി അന്വേഷണ പരിധിയിൽ കൊണ്ടു വരാനും തീരുമാനം. അതേസമയം കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ റിപബ്ലിക് ടി വി ഉദ്യോഗസ്ഥർ സഹകരിച്ചില്ല എന്നാണ് റിപ്പോർട്ട്.
ടി ആർ പി തട്ടിപ്പ് കേസിൽ സിബിഐ രംഗ പ്രവേശം ചെയ്‌തെങ്കിലും അന്വേഷണം സജീവമായി തുടരുകയാണ് മുംബൈ പോലീസ്. കൂടുതൽ വകുപ്പുകൾ കേസിൽ ഉൾപ്പെടുത്തിയാണ് അന്വേഷണം തുടരാൻ നിശ്ചയിച്ചിരിക്കുന്നത്. ഐ.പി.സി 174, 179, 201, 204 എന്നീ വകുപ്പുകളാണ് പുതുതായി ചേര്‍ത്തത്.
തെളിവുകൾ അപ്രത്യക്ഷമാകാൻ കാരണമാവുക, തെളിവായി സമർപ്പിക്കേണ്ട രേഖ നശിപ്പിക്കൽ തുടങ്ങിയവയാണ് പുതിയ കുറ്റങ്ങൾ. നേരത്തെ വിശ്വാസവഞ്ചന, ക്രിമിനൽ ഗൂഡാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. രണ്ട് ചാനലുകളെ കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരാനും പോലീസ് തീരുമാനിച്ചു.
ന്യൂസ് നെറ്റ് വർക്ക് ചാനൽ, മഹാ മൂവി എന്നീ ചാനലുകളെയാണ് അന്വേഷണ പരിധിയിൽ കൊണ്ടു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹൻസ ഗ്രുപ്പ് മുൻ ജീവനക്കാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ ചാനലുകളുടെ പങ്കും അന്വേഷിക്കുന്നത്. ഇതോടെ റിപബ്ലിക് ടി വി അടക്കം അന്വേഷണ പരിധിയിൽ ഉള്ള ചാനലുകളുടെ എണ്ണം അഞ്ചായി.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ റിപബ്ലിക് ടി വി ഉദ്യോഗസ്ഥർ സഹകരിച്ചില്ല എന്നാണ് റിപ്പോർട്ട്. ചീഫ് ഫിനാൻഷ്യൽ ഓഫീസർ, എക്സിക്യൂട്ടീവ് എഡിറ്റർ, ഡിസ്ട്രിബ്യുഷൻ ഹെഡ് എന്നിവർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
എന്നാൽ ഇവർ ബഹു ഭൂരിഭാഗം ചോദ്യങ്ങൾക്കും ഉത്തരം നൽകാതെ അവഗണിക്കുകയായിരുന്നു. ഇവരെ തുടർന്നും ചോദ്യം ചെയ്യാൻ നിശ്ചയിച്ചിട്ടുണ്ട്. അതേസമയം കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിൽ ആയ രണ്ട് പേരെ മുംബൈ മെട്രോ പൊളിറ്റൻ കോടതി നാളെ വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.