കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വയോധികയെ കഴുത്തില്‍ കേബിള്‍ മുറുക്കിയ ശേഷം സ്വര്‍ണവും പണവും മോഷ്ടിച്ചു. പത്തു പവനോളംസ്വര്‍ണവും 38,000 രൂപയും മോഷണം പോയി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി റിട്ട. നഴ്‌സിങ് സൂപ്രണ്ട് കെ.ജാനകിക്ക് നേരെയാണ് ആക്രമണമുണ്ടായത്. വേലാശ്വരം സഫ്ദര്‍ ഹാശ്മി ക്ലബ്ബിന് പിന്നിലാണ് ജാനകിയുടെ വീട്. പുലര്‍ച്ചെ പുറത്തിറങ്ങിയപ്പോള്‍ ഒരാള്‍ പിന്നില്‍നിന്നു കഴുത്തില്‍ കേബിള്‍ മുറുക്കുകയായിരുന്നു. പിന്നീട് ഒന്നും ഓര്‍മയില്ലെന്ന് ഇവര്‍ പറയുന്നു. മോഷ്ടാവ് ജാനകിയെ കഴുത്തിൽ കേബിൾ മുറുക്കി ബോധംകെടുത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു.
ജാനകിയുടെ ഭർത്താവ് വീടിന് അകത്ത് ഉറങ്ങുകയായിരുന്നു. ഇവർ ഉണർന്നതിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. ആറര പവൻ മാല, രണ്ടര പവൻ വള, അരപവൻ മോതിരം, 38,000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക കണക്ക്. പൊലീസ് അന്വേഷണം നടന്നു വരുന്നു.
ജാനകിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കഴുത്തിനു പരിക്കേറ്റ ജാനകി ചികിത്സയിലാണ്.