Advertisment

ജോലികളെല്ലാം 'റോബോട്ടുകള്‍' കൊണ്ടുപോകുമോ ? 85 മില്ല്യണ്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടേക്കാമെന്ന് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്; ആഗോള കമ്പനികളുടെ ശ്രദ്ധ പുത്തന്‍ സാങ്കേതിക വിദ്യകളിലേക്ക്; വില്ലനായത് കൊവിഡ് മഹാമാരി; പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്‌

New Update

publive-image

Advertisment

കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ തൊഴിലിടങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ ആഗോള കമ്പനികള്‍ ഒരുങ്ങുന്നതായി പഠന റിപ്പോര്‍ട്ട്. 85 മില്ല്യണ്‍ തൊഴിലവസരങ്ങള്‍ 'റോബോട്ടുകള്‍' സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് തൊഴില്‍ മേഖലയെ തകിടം മറിച്ച സാഹചര്യത്തില്‍ ഇടത്തരം മുതല്‍ വന്‍കിട കമ്പനികള്‍ വരെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓട്ടോമേറ്റിങ് (യന്ത്രവത്കരണം) പ്രക്രിയകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

കുറഞ്ഞത് 300 ആഗോള കമ്പനികളെങ്കിലും ജോലികള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യാനും പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താനും പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തൊഴിലവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ പുതിയ കഴിവുകള്‍ ജീവനക്കാര്‍ ആര്‍ജ്ജിക്കേണ്ടതുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ കമ്പനികള്‍ ലക്ഷകണക്കിന് തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന പശ്ചാത്തലത്തില്‍ ഡബ്ല്യുഇഎഫിന്റെ പഠന റിപ്പോര്‍ട്ട് കൂടുതല്‍ പ്രധാന്യം അര്‍ഹിക്കുന്നതായി 'WION' റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയില്‍ തൊഴിലില്ലായ്മ ആനുകൂല്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച 898,000 അപേക്ഷകളാണ് ലഭിച്ചതെന്ന് യുഎസ് ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏഴ് ആഴ്ചകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഡാറ്റാ എന്‍ട്രി ജോലികള്‍ക്കും മറ്റും കമ്പനികള്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും ഇത് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള മേഖലകളില്‍ 97 മില്ല്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടേക്കാമെന്നും പഠനം വ്യക്തമാക്കുന്നു.

Advertisment