ന്യൂഡല്‍ഹി: വീണ്ടും രാജ്യത്തെ കബളിപ്പിച്ച് മറ്റൊരു തട്ടിപ്പുവീരന്‍ കൂടി രാജ്യത്തു നിന്നും കടന്നതായി സ്ഥിരീകരണം. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും തെരയുന്ന 5000 കോടി ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി ഗുജറാത്തിലെ സ്റ്റെര്‍ലിംഗ് ബയോടെക്ക് ഉടമ നിതിന്‍ സന്ദേശരയും സഹായികളും നൈജീരിയയിലേക്ക് മുങ്ങിയതായി റിപ്പോര്‍ട്ട്.
നേരത്തേ ദുബായിയില്‍ തടവിലാണെന്ന വാര്‍ത്ത പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് ഇവര്‍ യുഎഇയില്‍ ഇല്ലെന്നും അവിടെ നിന്നും കാണാതായെന്നുമുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ അന്വേഷണ ഏജന്‍സികളുടെയും ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന നിതിന്‍ സന്ദേശരയും സഹോദരന്‍ ചേതന്‍ സന്ദേശരയും ഭാര്യ ദീപ്തിബെന്‍ സന്ദേശരയും നൈജീരിയയില്‍ ഒളിവിലാണെന്നാണ്. കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഒരു കരാറും നൈജീരിയയുമായി ഇന്ത്യയ്ക്കില്ല എന്നതിനാല്‍ ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരിക അസാധ്യമായ കാര്യമാണ്.
ആഗസ്റ്റ് രണ്ടാം വാരം നിതിന്‍ ദുബായിയില്‍ തടങ്കലിലാണ് എന്ന രീതിയില്‍ വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാന രഹിതം ആണെന്നും അതിന് മുമ്പ് തന്നെ ഇവര്‍ നൈജീരിയയിലേക്ക് കടന്നിരിക്കാമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്്.
അതേസമയം ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ചാണോ അതോ മറ്റേതെങ്കിലും രാജ്യത്തിന്റെ പാസ്പോര്‍ട്ട് ഉപയോഗിച്ചാണോ ഇവര്‍ നൈജീരിയയിലേക്ക് കടന്നതെന്ന് വ്യക്തമല്ല. എന്നിരുന്നാലും സന്ദേശരകളെ കണ്ടുകിട്ടിയാല്‍ താല്‍ക്കാലിക അറസ്റ്റ് നടത്തി കൈമാറണമെന്ന് ഏജന്‍സികള്‍ യുഎഇ അധികൃതരെ അറിയിച്ചിട്ടുണ്ട്്. ഇവര്‍ക്കെതിരേ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസിന് സമ്മര്‍ദ്ദവും ചെലുത്തുന്നുണ്ട്. വഡോദര ആസ്ഥാനമായ സ്റ്റെര്‍ലിംഗ് ബയോടെക് ഉപയോഗിച്ച് ഡയറക്ടര്‍മാരായ നിതിന്‍, ചേതന്‍, ദീപ്തി, രാജ്ഭൂഷന്‍ ഓംപ്രകാശ് ദീക്ഷിത്, വിലാസ് ജോഷി, ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഹേമന്ദ് ഹാതി, മുന്‍ ആന്ധ്രാ ബാങ്ക് ഡയറക്ടര്‍ അനൂപ് ഗര്‍ഗ് എന്നിവരും തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് ഏതാനും പേരും ചേര്‍ന്ന് 5000 കോടി തട്ടിയെടുത്തെന്നാണ് കേസ്.
ഈ കേസില്‍ ഒരു ഫാര്‍മസ്യൂട്ടിക്കലിന്റെ 4,700 കോടി മൂല്യം കാണിച്ച ഡല്‍ഹി ബിസിനസുകാരന്‍ ഗഗന്‍ ധവാന്‍, ഗര്‍ഗ് എന്നിവരെ നേരത്തേ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തിരുന്നു. സന്ദേശര 300 ലധികം ഷെല്ലുകളും ഇന്ത്യയിലും വിദേശത്തുമായി റജിസ്റ്റര്‍ ചെയ്ത ബിനാമി കമ്പനികളും കാണിച്ചായിരുന്നു വായ്പ എടുത്തത്.