മോസ്‌കോ: റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് ഫൈവിന് വമ്പന്‍ ഡിമാന്‍ഡ്. 20 രാജ്യങ്ങള്‍ ഇത് മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റഷ്യ പറയുന്നത്. കൊവിഡ് വാക്സിൻ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ നേതൃസ്ഥാനം വഹിക്കുന്ന കിറിൽ ദിമിത്രിയേവാണ് ഈ വിവരം അറിയിച്ചത്.
വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ബുധനാഴ്ച ആരംഭിക്കുമെന്നും സെപ്റ്റംബർ മുതൽ വ്യാവസായിക ഉത്പാദനം പ്രതീക്ഷിക്കാമെന്നും ദിമിത്രിയേവ് പറഞ്ഞു. വിദേശ പങ്കാളികളുമായി ചേർന്നുകൊണ്ട്, അഞ്ച് രാജ്യങ്ങളിലായി വാക്സിന്റെ 500 മില്ല്യൺ ഡോസുകൾ വർഷം തോറും നിർമിച്ചെടുക്കാനാണ് റഷ്യ പദ്ധതിയിടുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുതിന്‍ ആണ് വാക്‌സിന്റെ ഒദ്യോഗിക പ്രഖ്യാപനം നടത്തിയത്. രണ്ട് മാസത്തില്‍ താഴെയുള്ള പരിശോധനകള്‍ മാത്രമാണ് വാക്‌സിന് നടത്തിയിട്ടുള്ളത്. തിടുക്കത്തിലുള്ള റഷ്യയുടെ വാക്‌സിന്‍ ഉത്പാദനത്തില്‍ ചില വിദഗ്ദ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടന പറയുന്ന വാക്സിൻ മാർഗനിർദ്ദേങ്ങളൊന്നും റഷ്യ പരിഗണിക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. വാക്‌സിൻ ആദ്യമായി വികസിപ്പിച്ചെടുക്കുന്നതിന്, വാക്‌സിൻ വികസനത്തിൽ അത്യാവശ്യമായ ചില നടപടികൾ റഷ്യ ഒഴിവാക്കിയിട്ടുണ്ടെന്നും വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമായേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.