മോസ്കോ∙ ആണവായുധത്തിന്‍റെ പതിന്മടങ്ങ് നാശനഷ്ടങ്ങളുണ്ടാക്കാന്‍ കഴിയുന്ന ആണവായുധം പരീക്ഷിച്ച് റഷ്യയുടെ നീക്കം . ആണവായുധത്തെ വഹിക്കാൻ ശേഷിയുള്ള അണ്ടർ വാട്ടർ വെഹിക്കിൾ(യുയുവി) ആണു റഷ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
100 മെഗാടൺ വരെ ഭാരമുള്ള ആണവ പോർമുനയുമായി ടോർപിഡോ വിക്ഷേപിക്കാനുള്ള ശേഷി ഇതിനുണ്ട്. വേണമെങ്കിൽ ഒരു തീരദേശ നഗരത്തെത്തന്നെ റേഡിയോ ആക്ടീവ് ‘സൂനാമി’യിലൂടെ തച്ചുതകർക്കാനും ഇതിനാകും. കടലിനടിയിൽ ശത്രുവിനെ കണ്ടെത്തി സ്വയം പ്രവർത്തിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്.
ഇതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നതിനു പിന്നാലെ ആണവവിദഗ്ധർ വിശേഷിപ്പിച്ചത് ‘ഭ്രാന്തൻ’ ആയുധമെന്നാണ്.
ഓഷ്യൻ മൾട്ടി പർപ്പസ് സിസ്റ്റം സ്റ്റാറ്റസ് – 6 എന്നും അറിയപ്പെടുന്ന ഈ യുയുവിക്ക് ‘കാന്യൻ’ എന്ന വിളിപ്പേരുമുണ്ട്. യുഎസ് ഇന്റലിജൻസ് വൃത്തങ്ങളാണു പൊസൈഡനെ കാന്യനെന്നു വിശേഷിപ്പിക്കുന്നത്.
യുയുവിയുടെ ഗൈഡൻസ് സിസ്റ്റവും സ്വയം നിയന്ത്രിച്ചു മുന്നോട്ടു പോകാനുള്ള ശേഷിയും പരിശോധിക്കാനുള്ള സമുദ്രത്തിനടിയിലെ പരീക്ഷണം കഴിഞ്ഞയാഴ്ച റഷ്യ ആരംഭിച്ചു കഴിഞ്ഞു.
പൊസൈഡൻ വൈകാതെ തന്നെ പ്രവർത്തനക്ഷമമാകുമെന്ന അറിയിപ്പ് റഷ്യൻ പ്രതിരോധ വകുപ്പു തന്നെയാണു പ്രസ്താവനയിലൂടെ പുറത്തുവിട്ടത്. ഇതിന്റെ വിഡിയോയും റഷ്യ പുറത്തുവിട്ടു.
ഏറ്റവും ശേഷിയുള്ള ആണവായുധത്തിന് രണ്ട് മെഗാടൺ ടിഎൻടി പൊട്ടിത്തെറിക്കുന്നതിനു സമാനമായ നാശനഷ്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. അതേസമയം റഷ്യയുടെ ടോർപിഡോയ്ക്ക് പതിന്മടങ്ങ് ശേഷി പ്രതീക്ഷിക്കുന്നുണ്ട്.
ടോർപിഡോയുടെ ആദ്യപരീക്ഷണം 2019-2020ൽ നടത്തുമെന്നാണു സൂചന. എന്നാൽ രാഷ്ട്രീയപരമായി രാജ്യങ്ങളെ വിറപ്പിച്ചു നിർത്താനുള്ള തന്ത്രമായാണു റഷ്യ ഈ ടോർപിഡോയെ കാണുന്നത്.