Advertisment

മുൻ ചീഫ് സെക്രട്ടറി എസ്. പത്മകുമാർ അന്തരിച്ചു. വിടവാങ്ങിയത് പട്ടം താണുപിള്ള മുതല്‍ കരുണാകരന്‍ വരെയുള്ളവരുടെ വിശ്വസ്തന്‍. മുൻ കേന്ദ്രമന്ത്രി എസ്.കൃഷ്‌ണകുമാർ ഐഎഎസ് സഹോദരനാണ്

New Update

തിരുവനന്തപുരം: മൂന്നര പതിറ്റാണ്ടോളം സിവിൽ സർവീസ് കേരള കേഡറിൽ സേവനമനുഷ്ഠിച്ച പ്രശസ്തനായ ഐ എ എസ് ഓഫീസറും മുൻ ചീഫ് സെക്രട്ടറിയുമായ എസ്. പത്മകുമാർ അന്തരിച്ചു. സംസ്കാരം പിന്നീട്.

Advertisment

കോട്ടയം ജില്ലാ കലക്‌ടർ, ഡവലപ്‌മെന്റ് കമ്മീഷണർ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്‌ട്‌സ് എംഡി, റവന്യൂ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, പ്ലാനിങ് അഡീഷനൽ സെക്രട്ടറി, കെഎസ്ഐഡിസി ചെയർമാൻ, റവന്യൂബോർഡ് ഒന്നാം അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രി എസ്.കൃഷ്‌ണകുമാർ ഇളയ സഹോദരനാണ്.

publive-image

തിരുവനന്തപുരത്ത് അമ്പലമുക്ക് ചിറ്റല്ലൂർകുടുംബത്തിൽ പരേതനായ സി.പി. ശങ്കരപ്പിള്ളയുടെ മകനായ പത്മകുമാർ യൂണിവേഴ്‌സിറ്റി കോളജിൽ നിന്നു ധനതത്ത്വശാസ്‌ത്രം ഒന്നാംറാങ്കോടെയാണു ബിഎ പാസായത്. തുടർന്നു ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നു എംഎ ബിരുദമെടുത്തു.

ഇന്ത്യൻ പൊലീസ് സർവീസിലേക്ക് 1956-ൽ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അതു സ്വീകരിക്കാതെ 57-ൽ ഐഎഎസ് പരീക്ഷ പാസായി. കോഴിക്കോട് അസിസ്റ്റന്റ് കലക്‌ടറായി (ട്രെയിനിങ്) ഔദ്യോഗിക ജീവിതമാരംഭിച്ചു. തുടർന്നു മലപ്പുറം സബ് കലക്‌ടറായി. പട്ടം താണുപിള്ള മുഖ്യമന്ത്രിയായപ്പോൾ 1960 ൽ അദ്ദേഹത്തിന്റെ സെക്രട്ടറിയായി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകുന്ന ആദ്യത്തെ ഐഎഎസ് ഉദ്യോഗസ്‌ഥനാണ്.

പട്ടം താണുപിള്ള, പി.ടി. ചാക്കോ, കെ. കരുണാകരൻ, ടി. വി. തോമസ്, കെ. എം. മാണി, പി.സി. ശ്രീനിവാസൻ, ബേബി ജോൺ തുടങ്ങിയ പ്രമുഖരുടെ കീഴിൽ പ്രവർത്തിച്ച പത്മകുമാർ. പി. ടി. ചാക്കോ, കെ. കരുണാകരൻ എന്നിവരുമായി ആത്മബന്ധം പുലർത്തി.

ചീഫ് സെക്രട്ടറിയെന്ന നിലയിലുള്ള സേവനത്തിനു മന്ത്രിസഭയുടെ പ്രത്യേക പ്രശംസയ്ക്ക് അർഹനായി സർവീസിൽ നിന്നു വിരമിച്ച ആദ്യ ചീഫ് സെക്രട്ടറി കൂടിയായിരുന്നു. പാലക്കാട് കൊല്ലങ്കോട് ചെറുകാട് കുടുംബത്തിലെ വിമലയാണു ഭാര്യ. ഡോ. ആശ, ഡോ. രാജ്‌കുമാർ, എൻജിനീയർ വിജയകുമാർ എന്നിവർ മക്കൾ.

latest
Advertisment