ബാംഗ്ലൂര്‍: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്‌നയും സന്ദീപും രണ്ടുദിവസം മുമ്പ് ബംഗളൂരുവിലെത്തിയത് കാറിലാണെന്ന് റിപ്പോര്‍ട്ട്. കാറോടിച്ചത് സന്ദീപാണ്. സ്വപ്‌നയുടെ ഭര്‍ത്താവും മക്കളും ഇവരൊടൊപ്പം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ബംഗളൂരുവില്‍ നിന്ന് രാജ്യം വിടാനും ഇവര്‍ പദ്ധതിയിട്ടതായാണ് സൂചന. ഇവരുടെ പക്കല്‍ നിന്നും പാസ്‌പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
സ്വപ്‍നയെയും സന്ദീപിനെയും ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കും എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവരുടെ സുരക്ഷയും ബെംഗളൂരുവിലെ രാത്രി യാത്രാ നിയന്ത്രണവും കണക്കിലെടുത്ത് രാത്രിയിലെ യാത്ര ഒഴിവാക്കുകയായിരുന്നു. പ്രതികളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും.
തുടര്‍ന്ന് ഇവരെ കൊവിഡ് പരിശോധനയ്ക്കടക്കം വിധേയരാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി സമയം കസ്റ്റഡിയില്‍ വെച്ചശേഷം കോടതിയില്‍ ഹാജരാക്കാനായിരിക്കും അന്വേഷണ സംഘത്തിന്‍റെ നീക്കം.
സന്ദീപ് സഹോദരനെ വിളിച്ചതാണ് എൻഐഎ സംഘത്തിന് പ്രതികളിലേക്കെത്താൻ നിർണ്ണായക സഹായമായത്. തിരുവനന്തപുരത്ത് സന്ദീപിന്‍റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സന്ദീപിന്‍റെ സഹോദരന്‍റെ ഫോണിലേക്ക് കോൾ വരുകയായിരുന്നു. അഭിഭാഷകന്‍റെ അടുത്തേക്ക് പോകാനായിരുന്നു സന്ദീപിന്‍റെ നിർദ്ദേശം. ഇതാണ് പ്രതികളെ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്.