പതിനാലു വർഷങ്ങൾക്ക് ശേഷം സന്തോഷ് ട്രോഫി നേടിയ ശേഷം നാട്ടില്‍ വന്നിറങ്ങുമ്പോള്‍ ഒട്ടേറേപ്പേര്‍ സ്വീകരിക്കാനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കേരള ടീം വൈസ് ക്യാപ്റ്റൻ സീസണ്‍ .
കപ്പ് നേടി വന്നതു കൊണ്ട് റെയിൽവെ സ്റ്റേഷനിൽ ഒട്ടേറെപ്പേർ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഒരുകുഞ്ഞു പോലുമുണ്ടായിരുന്നില്ല.
മറ്റ് ജില്ലക്കാരുടെ സ്വീകരണവാർത്തകളൊക്കെ കണ്ട് ഞങ്ങളും സ്വീകരണം പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷവും സെമിയിൽ കളിച്ചപ്പോൾ വന്നിറങ്ങിയതുപോലെ തന്നെയായിരുന്നു ഇത്തവണയും.
കപ്പടിച്ചിട്ടുവന്നിട്ടും സ്വീകരിക്കാൻ ആരുമെത്താതിരുന്നത് വിഷമമുണ്ടാക്കിയെന്നും ഇതുംസംബന്ധിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിച്ച ചിത്രം പരാമര്‍ശിച്ച് സീസണ്‍ പറഞ്ഞു.
പതിനാലു വർഷങ്ങൾക്ക് ശേഷം സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടവുമായി മലയാളി നാട്ടിലേക്ക് മടങ്ങിയെത്തിയ സീസണും പ്രതിരോധം തീർത്ത ലിജോയും നാട്ടിലെത്തിയപ്പോള്‍ ഒറ്റയായി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു.
ചിത്രം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുകയും ചെയ്തു. താരങ്ങളെ സ്വീകരിക്കാൻ ആരുമെത്താത്തതിനെതിരെ പ്രതിഷേധ സ്വരങ്ങളും ഉയര്‍ന്നു.
ചിത്രം കണ്ട് ഒരുപാട് പേർ വിളിച്ചു. മത്സരം കഴിഞ്ഞ് ഇന്നലെ ഉച്ചയ്ക്കാണ് ഞങ്ങൾ തിരുവനന്തപുരം റയിൽവെ സ്റ്റേഷനിൽ എത്തിയത്. ഞങ്ങൾ റൂമിൽ പോയി ഫ്രഷായി കഴിഞ്ഞ് ബസിൽ വീട്ടിൽ പോകാൻ തയ്യാറെടുത്തിരുന്നപ്പോഴാണ് കൂടെ ജോലി ചെയ്യുന്ന മിഥുൻ ചേട്ടനെ വിളിച്ചത്.
അപ്പോൾ ചേട്ടൻ പറഞ്ഞു. ബസിൽ പോകണ്ട, ഞങ്ങളെ വീട്ടിലാക്കാമെന്ന്. അങ്ങനെ അദ്ദേഹം ഞങ്ങളെ വീട്ടിനടുത്തുള്ള റോഡിൽ ഇറക്കുകയായിരുന്നു. അവിടെ അടുത്താണ് ഞങ്ങളുടെ വീട്. അപ്പോൾ മിഥുൻ ചേട്ടനെടുത്ത ചിത്രമാണത്.
അദ്ദേഹം തന്നെ ആ ചിത്രം കുറിപ്പോടുകൂടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ആ ചിത്രം പിന്നീട് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു– സീസണ്‍ പറഞ്ഞു.
പടം പുറത്തുവന്നപ്പോൾ ഞങ്ങളാകെ പെട്ടതുപോലെയായി. എല്ലാവരും വിളിച്ച് അന്വേഷിക്കുന്നുണ്ട്. ചിലർ വിളിച്ച് സോറി പറഞ്ഞു. കളി ജയിച്ചപ്പോൾ എംഎൽഎയൊക്കെ വിളിച്ചിരുന്നു. ശ്രീശാന്ത്, ഐഎം വിജയൻ തുടങ്ങി ഒട്ടേറെപ്പേർ വിളിച്ചു.
അർഹിക്കുന്ന സമ്മാനമൊക്കെ തരുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ചിത്രം പുറത്തു വന്നതിനു ശേഷം ഡിവൈഎഫ്ഐ സ്വീകരണം ഒരുക്കി, എസ്ബിഐയിലാണ് സീസണും ലിജോയും ജോലി ചെയ്യുന്നത്. ഒരാഴ്ചയ്ക്കുശേഷം ജോലിയിൽ ജോയിൻ ചെയ്യും– പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു സീസൺ .