ജിദ്ദ: സൗദി അറേബ്യ പുതിയ വാണിജ്യ, തൊഴിൽ, ധനകാര്യ നിയമ നടപടികളിലൂടെ ഏറെ കാലമായി ലക്ഷ്യമാക്കുന്നതിൽ ബിനാമി വ്യാപാര നിർമാർജനം പ്രധാനപ്പെട്ടതാണ്.
തൊഴിലുകളുടെ സൗദിവത്കരണം മുതൽ പ്രവാസികളുടെ ബാങ്ക് ഇടപാടുകൾ വരെയുള്ള കാര്യങ്ങളിൽ പുതുതായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ക്രമീകരണങ്ങളിൽ അധികൃതരുടെ ഒരു പ്രധാന ലക്‌ഷ്യം ബിനാമിമുക്ത സൗദി അറേബ്യ തന്നെയാണ്.
ബിനാമി നിർമാർജന ലക്‌ഷ്യം കൈവരിക്കുന്നതിൽ മറ്റൊരു വലിയ കാൽവെപ്പായി സൗദി അധികൃതർ ഇപ്പോൾ ആലോചിച്ചു കൊണ്ടിരിക്കുന്നത് സ്വകാര്യ ഇലക്ട്രോണിക് പെയ്‌മെന്റ് നിർബന്ധമാക്കുകയെന്നതാണ്.
സൗദി സെൻട്രൽ ബാങ്കായ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി ഇക്കാര്യം ഏറെ വൈകാതെ നടപ്പാക്കാനുള്ള നീക്കങ്ങളിലാണ്.
ക്യാഷ്‌ലെസ്സ് അഥവാ ഇലക്ട്രോണിക് പേയ്‌മെന്റ് നടപ്പാക്കിയാൽ മൊബൈൽ ഫോൺ വഴി സ്വദേശത്തു നിന്നും വിദേശത്തു നിന്നും സാധനങ്ങൾ വാങ്ങാനും വില അടക്കാനുമുള്ള സുരക്ഷിതമായ വഴികൾ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തുമെന്ന് അതോറിറ്റിയിലെ പെയ്‌മെന്റ് സിസ്റ്റം മേധാവി സിയാദ് അൽയൂസുഫ് പറഞ്ഞു.
ഷോപ്പിംഗ് കൗണ്ടറുകളിൽ പണമടക്കുന്നതിനുള്ള പോയിന്റ് ഓഫ് സെയില്‍ മെഷിനുകളുടെ എണ്ണം മൂന്നു ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. അവയിലൂടെയുള്ള പെയ്‌മെന്റിന് വേണ്ടി വരുന്ന സമയ ദൈർഘ്യം വലിയതോതിൽ കുറച്ചിട്ടുമുണ്ട്.
ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് പേയ്‌മെന്റിനു അര മിനിട്ടു വേണ്ടിയിരുന്നത് ഇപ്പോൾ രണ്ടു സെക്കൻഡ് സമയം മാത്രം മതി - സിയാദ് വിവരിച്ചു. കഴിഞ്ഞ വര്‍ഷം ഇ - പേയ്‌മെന്റിലൂടെ സൗദിയിൽ നടന്നത് 70 കോടി ഇടപാടുകലാണെന്നും അതിലൂടെ 20,000 കോടി റിയാലിന്റെ കച്ചവടമാണ് നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
മിഡ്‌ഡിൽ ഈസ്റ്റിലെ ഏതു രാജ്യത്തു ഉള്ളതിനേക്കാളും സുരക്ഷിതവും വേഗമുള്ളതുമായ സർവീസുകളാണ് സൗദിയിലെ ബാങ്കുകളിൽ ഉള്ളതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
സ്വന്തമായി വികസിപ്പിച്ച സാങ്കേതികവും മറ്റുമായ മാനങ്ങളിൽ ചിട്ടപ്പെടുത്തിയ ബാങ്കിങ് സംവിധാനങ്ങൾ സൗദിയിലെ ബാങ്കിങ് ഇടപാടുകളെ മറ്റെവിടെത്തേക്കാളും സുരക്ഷിതമാക്കിയിട്ടുണ്ടെന്നും സിയാദ് അൽയൂസുഫ് പറഞ്ഞു.
ഇയ്യിടെ മറ്റു ചില രാജ്യങ്ങളിലെ ബാങ്കിങ് ഇടപാടുകളിൽ ഉണ്ടായ ദോഷവശങ്ങളിൽ നിന്ന് സൗദിയിലെ ബാങ്കിങ് ഓപ്പറേഷനുകൾ മുക്തവും സുരക്ഷിതാവുമായിരുന്ന്നുവെന്നും അദ്ദേഹം തുടർന്നു.
സാമ്പത്തിക, വ്യാപാര നിയമലംഘനങ്ങളുടെ നിർമാർജനമാണ് ഇലക്ട്രോണിക് പെയ്‌മെന്റ് വർധിക്കുന്നതോടെ സാധ്യമാവുകയെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
പൊതുമാപ്പ് കാലം കഴിഞ്ഞതിനെ തുടർന്ന് ഇപ്പോഴും തുടരുന്ന റെയ്‌ഡുകളുടെ ലക്‌ഷ്യം "നിയമലംഘന മുക്ത രാജ്യം" എന്നതാണെങ്കിൽ നിയമ ലംഘനത്തിൽ ബിനാമി ഏര്‍പ്പാടിന് വലിയ പ്രാധാന്യം നൽകി രാജ്യത്തെ "ബിനാമി മുക്ത രാജ്യ" ആക്കിത്തീർക്കുകയാണ് സൗദി ഭരണകൂടം ലക്ഷ്യമാക്കുന്നത്.