വോള്‍ഗോഗ്രാഡ് അരീന: ലോകകപ്പിലെ ആശ്വാസ ജയം തേടിയിറങ്ങിയ സൗദിക്ക് ഈജിപ്‌തിനെതിരെ ഗംഭീര വിജയം.റഷ്യൻ ലോകകപ്പിന്റെ താരാമാകാനെത്തിയ ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലായ്ക്ക് ഒരു വിജയം പോലും നേടാനാകാതെ മടക്കം. ഗ്രൂപ്പിലെ അവസാന മൽസരത്തിൽ സൗദി അറേബ്യയോടും ഈജിപ്ത് തോറ്റു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗദിയുടെ വിജയം. മുഹമ്മദ് സലാ നേടിയ ഗോളിൽ (23) ആദ്യം മുന്നിൽക്കയറിയ ഈജിപ്തിനെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് സൗദി തോൽപ്പിച്ചത്.
മത്സരത്തിന്റെ അവസാനം ഇഞ്ചുറി ടൈമില്‍ സലീം അല്‍ ദവ്‌സാരിയാണ് സൗദിയുടെ വിജയഗോള്‍ നേടിയത്. ഇരുപത്തിരണ്ടാം മിനിട്ടില്‍ മുഹമ്മദ് സലാഹ് നേടിയ ഗോളിന് നാല്‍പ്പത്തിയാറാം മിനിട്ടില്‍ സല്‍മാന്‍ അല്‍ഫറാജ് പെനാല്‍റ്റിയിലൂടെ സൗദി മറുപടി നല്‍കുകയായിരുന്നു.
മുഹമ്മദ് സലായുടെ ഗോള്‍ മത്സരത്തിന്റെ ആദ്യ സമയത്ത് ഈജിപ്തിനെ മുന്നിലെത്തിച്ചിരുന്നു. ഈജിപ്ഷ്യന്‍ താരം അബ്ദുള്ള അല്‍ സെയ്ദ് മൈതാനത്തിന്റെ പകുതിയില്‍ നിന്ന് നീട്ടി നല്‍കിയ പന്ത് രണ്ട് സൗദി ഡിഫന്‍ഡര്‍ക്കിടയിലൂടെ സലാ സ്വന്തം കാലിലൊതുക്കി.പിന്നെ പന്തിനെ ഗോള്‍ വലയിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേ സലായ്ക്കുണ്ടായിരുന്നുള്ളൂ.
എന്നാല്‍ ഒന്നാം പകുതിയിലെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റിയിലൂടെ സൗദി ഗോള്‍ മടക്കി. ബോക്സില്‍ വെച്ച് ഫൗള്‍ ചെയ്തതിന് വാറിലൂടെയാണ് പെനാല്‍റ്റി നിര്‍ണയിക്കപ്പെട്ടത്. സൗദി താരം ഫഹദിനെ അലി ഗാബര്‍ ബോക്‌സില്‍ പിടിച്ചുവയ്‌ക്കുകയായിരുന്നു. ഇതിന് ലഭിച്ച പെനാല്‍റ്റി സല്‍മാന്‍ അല്‍ഫറാജ് ഈജിപ്ഷ്യന്‍ ഗോളിയെ കബളിപ്പിച്ച് ഗോള്‍വലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ ഗോളടിക്കാന്‍ ഇരുടീമുകളും കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ മത്സരത്തിന്റെ ലോംഗ് വിസില്‍ മുഴങ്ങുന്നതിന് തൊട്ടുമുന്‍പ് സലീം അല്‍ ദവ്‌സാരി ഗോളടിച്ച് സൗദിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.