തൊടുപുഴ : സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിപ്പരുക്കേൽപിച്ച സംഭവത്തിൽ നഗരത്തിൽ അലഞ്ഞു നടക്കുന്ന സെലീന എന്ന സ്ത്രീയുടെ പേരിൽ കേസ് പൊലീസ് കേസെടുത്തു. സെലീനയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്‌സിൽ കാവൽ ജോലി ചെയ്യുന്നതിനിടെയാണ് പട്ടാമ്പി കുമരനല്ലൂർ മാവറ വീട്ടിൽ മോഹനൻ നായരുടെ(63) ഇടത് കൈയ്ക്ക് സെലീനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്.
ഇയാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥാപന ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി സെലീന, മോഹനൻ നായർ ജോലി നോക്കുന്ന സ്ഥലത്തെത്തി അസഭ്യം പറഞ്ഞു. മോഹൻ നായർ ഇതു ചോദ്യം ചെയ്തതിനെ തുടർന്ന് കൈയിലുണ്ടായിരുന്ന ബ്ലേഡിന് സമാനമായ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു വെട്ടുകയായിരുന്നു.
അക്രമം ഉണ്ടാക്കിയ സെലീന എന്ന സ്ത്രീ മദ്യവും മറ്റു ലഹരി വസ്തുക്കളും സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു. ഇവർ നഗരത്തിൽ ഇതിനു മുൻപും പലരെയും ആക്രമിച്ചിട്ടുണ്ട്. പക്ഷേ നഗരത്തിലൂടെ അലഞ്ഞു തിരിയുന്ന ഇവർക്ക് എതിരെ കാര്യമായ നടപടികൾ ഉണ്ടാകാത്തതിനാൽ വീണ്ടും ഇവർ അക്രമം നടത്തുകയാണെന്ന് നഗരവാസികൾ പറയുന്നു. ഏതാനും വർഷം മുൻപു നാടോടിയായി നടന്നിരുന്ന ഒരാൾ നഗരത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാന പ്രതിക്കൊപ്പം സെലീനയെയും പൊലീസ് പിടികൂടിയിരുന്നു.
ഒരു മാസം മുൻപു പൊലീസ് സ്റ്റേഷനു മുൻപിലെ റോഡിലൂടെ നടന്നു പോകുക ആയിരുന്ന യുവ അഭിഭാഷകയുടെ മാല പറിച്ചെടുക്കാൻ ഇവർ ശ്രമിച്ചതായി പരാതിയുണ്ട്. ഇതു സംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഏതാനും മാസം മുൻപ് ബാർ ഹോട്ടലിനു സമീപം വച്ച് ഒരാളെ ഇവർ ബ്ലേഡ് ഉപയോഗിച്ചു മുറിവേൽപിച്ചിരുന്നു.