ധാക്ക : പാക് പ്രതിനിധിയ്ക്ക് മുൻപാകെ രാജ്യത്തോടുള്ള അമർഷം തുറന്നു പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പാകിസ്താന്റെ ക്രൂരതകൾ മറക്കാനോ പൊറുക്കാനോ കഴിയില്ലെന്ന് ഹസീന പറഞ്ഞു. ധാക്കയിലെ പാക് ഹൈക്കമ്മീഷണർ ഷെയ്ഖ് ഹസീനയുമായി വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെയായിരുന്നു പാകിസ്താന്റെ ക്രൂരതകളിൽ പ്രധാനമന്ത്രി അമർഷം പ്രകടിപ്പിച്ചത്.
1971 ലെ വിമതയുദ്ധവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ മറക്കാൻ കഴിയില്ല. പാകിസ്താന്റെ കൊടു ക്രൂരതകൾ മറക്കാനോ പൊറുക്കാനോ സാധിക്കില്ല. ആ വേദന ജീവിതകാലം മുഴുവൻ തുടരുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാക് ഹൈക്കമ്മീഷണർ അഹമ്മദ് സിദ്ദിഖ് ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വേണ്ടിയായിരുന്നു കൂടിക്കാഴ്ച. ബംഗ്ലാദേശിന്റെ വികസന പ്രവർത്തനങ്ങൾ പാകിസ്താനെ അതിശയിപ്പിക്കുന്നതാണെവന്ന് അഹമ്മദ് സിദ്ദിഖ് പറഞ്ഞുകൊണ്ടായിരുന്നു ചർച്ച ആരംഭിച്ചത്.
ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യുന്നതും ഇതിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചകൾക്കുമായി സഹായം വേണമെന്നും സിദ്ദിഖ് ഹസീനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.