കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം തനിക്കു ബോളിങ്ങിൽ താളം നഷ്ടമാവാൻ സാധ്യതയുള്ളതായി വെളിപ്പെടുത്തി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. നീണ്ട ഇടവേളയ്ക്കു ശേഷം സഹസ്പൂരിലെ കുടുംബ വീട്ടിലാണ് ഷമി പരിശീലനം നടത്തുന്നത്.
ലോക്ക്ഡൗണ്‍ കാരണം ഗുണവും ദോഷവും ഉണ്ടായിട്ടുണ്ടെന്നു ഷമി പറയുന്നു. കൂടുതല്‍ ഫിറ്റ്‌നസും കരുത്തും വീണ്ടെടുക്കാന്‍ സഹായിക്കുമെന്നതാണ് ഗുണമെങ്കില്‍ ദീര്‍ഘകാലം മല്‍സരങ്ങളില്ലാത്തത് സ്വതസിദ്ധമായ താളം നഷ്ടമാവാന്‍ ഇടയാക്കുമെന്നതാണ് ദോഷം. രണ്ടു രീതിയില്‍ നമുക്ക് കാര്യങ്ങളെ കാണാം.
ഇന്ത്യന്‍ ടീമിന് വളരെ തിരക്കേറിയ ഷെഡ്യൂളാണ് ഉണ്ടാവാറുള്ളത്. അതുകൊണ്ടു തന്നെ ഈ ബ്രേക്ക് ശരീരത്തിന് മതിയായ വിശ്രമം നല്‍കാനും പുതിയ ഊര്‍ജം ലഭിക്കാനും സഹായകമാവും. ഒരു ഭാഗത്ത് ശാരീരികമായി ഫിറ്റും കരുത്തും ലഭിക്കുമ്പോള്‍ മറുഭാഗത്ത് മല്‍സരങ്ങളില്ലെന്നത് വലിയ തിരിച്ചടി തന്നെയാണ്. ഷമി പറയുന്നു.
ഇന്ത്യന്‍ പേസ് ബൗളിങ് യൂണിറ്റിലെ സ്ഥിരം സാന്നിധ്യമാണ് ഷമി. ഇടയ്ക്കു ടീമിൽ നിന്ന് പുറത്തായിരുന്നെങ്കിലും തിരിച്ചുവരവിൽ ഇന്ത്യയ്ക്കായി സമീപകാലത്ത് ഏറ്റവും മികവ് തെളിയിച്ച കളിക്കാരൻ കൂടിയാണ് ഷമി. ടെസ്റ്റിലെ മികച്ച പ്രകടനം പേസര്‍ക്കു നിശ്ചിത ഓവര്‍ ടീമിലേക്കും വഴി തുറന്നു. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ടീമിനെ സെമിയിലെത്തിക്കുന്നതിൽ ഷമിയുടെ മിന്നും ഫോം ഏറെ നിർണായകമായിരുന്നു.