മാനന്തവാടി: മക്കിയാട് ഇരട്ടക്കൊലയിലെ പ്രതി വിശ്വാനാഥന്‍ കൃത്യം നടത്തിയതു മദ്യലഹരിയില്‍. രണ്ട് മാസം മുന്‍പാണ് ഇയാള്‍ 12ാം മൈല്‍ വാഴയില്‍ ഉമ്മറിനെയും ഫാത്തിമയേയും കൊല്ലപ്പെടുത്തിയത്. വിശ്വനാഥ് സ്ഥിരം മദ്യപാനിയാണ്. ഇയാള്‍ക്കെതിരെ നേരത്തേ സ്ത്രീ പീഡനക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെ മക്കിയാട് പൂരിഞ്ഞിയില്‍ രാത്രിയില്‍ ബസിറങ്ങിയ ഇയാള്‍ കുറേനേരം ബസ് സ്റ്റോപ്പിലിരുന്നു. ഒറ്റയ്ക്ക് ഒരു ഫുള്‍ ബോട്ടില്‍ മദ്യം അകത്താക്കിയ വിശ്വനാഥന്‍ മോഷണം നടത്തുവാനായി പിന്നീട് ഇറങ്ങിനടക്കുന്നതിനിടയിലാണ് വാഴയില്‍ ഉമ്മറിന്റെ വീട്ടില്‍ ലൈറ്റ് തെളിഞ്ഞുകിടക്കുന്നത് കണ്ടത്. ചാരിക്കിടന്നിരുന്ന വാതിലിലൂടെ അകത്തുകയറിയ ഇയാള്‍ കിടപ്പറയിലെത്തി.
ഉറങ്ങിക്കിടന്ന ഫാത്തിമയുടെ സ്വര്‍ണ മാല എടുക്കാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ ഉമ്മറിനെ തലയ്ക്കടിച്ചുവീഴ്ത്തി. ശബ്ദം കേട്ട് എണീറ്റ ഫാത്തിമയെയും തലയ്ക്കടിച്ച് ബോധം കെടുത്തി. ഇരുവരെയും തലയില്‍ പിടിച്ചമര്‍ത്തി മരണം ഉറപ്പാക്കിയശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. തെളിവ് നശിപ്പിക്കാനായി പുറത്തിറങ്ങിയ ശേഷം മുളക് പൊടി വിതറി സ്ഥലം വിട്ടു.
മോഷണം നടത്താന്‍ റോഡരികിലെ ചെറിയ വീട് എന്തുകൊണ്ട് തിരഞ്ഞെടുത്തുവെന്ന ചോദ്യം അന്വേഷണസംഘത്തെ വെട്ടിലാക്കിയിരുന്നു. എന്നാല്‍, പ്രതിയെ പിടികൂടിയതോടെ ആ ചോദ്യത്തിന് ഉത്തരമായി. വാഴയില്‍ വീട് തേടിയല്ല വന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി വിശ്വനാഥന്‍ സമ്മതിച്ചു.
മോഷ്ടിക്കാന്‍ പറ്റിയ വലിയ വീടു തേടി നടക്കുന്നതിനിടെ ഉമ്മറിന്റെ വീട്ടില്‍ ലൈറ്റ് തെളിഞ്ഞുകിടക്കുന്നതു കണ്ട ഇയാള്‍ ആ വീട്ടിലെ കിടപ്പറ ലക്ഷ്യമിട്ടു നീങ്ങി. വാഴയില്‍ വീടിനു തൊട്ടുതാഴെയുള്ള പുതിയ വീട്ടില്‍ മരുമകള്‍ക്കു കൂട്ടുകിടക്കാനായി രാത്രിയില്‍ പോകുന്നതിനിടെ ഉമ്മറിന്റെ മാതാവ് വാഴയില്‍ വീടിന്റെ കുറ്റിയിടാന്‍ മറന്നിരുന്നു. ചാരിയ നിലയിലായിരുന്ന വാതില്‍ വിശ്വനാഥന്‍ പുറത്തുനിന്നു തള്ളിയതോടെ മലര്‍ക്കെ തുറന്നു.
ലോട്ടറി വിറ്റിരുന്ന സമയത്ത് തൊട്ടില്‍പാലം മുതല്‍ മക്കിയാട്, വെള്ളമുണ്ട മേഖലയിലൂടെയും മാഹി പള്ളൂര്‍ വരെയും സ്ഥിരമായി യാത്ര ചെയ്തിരുന്ന വിശ്വനാഥന് ഈ സ്ഥലങ്ങളെല്ലാം ചിരപരിചിതമാണ്.