Advertisment

കേന്ദ്രകമ്മിറ്റിയിലും രാജിസന്നദ്ധത ആവര്‍ത്തിച്ചു; പാര്‍ട്ടിയുടെ ഐക്യം മാത്രം കണക്കിലെടുത്താണ് തുടരുന്നതെന്ന് യെച്ചൂരി

New Update

ന്യൂഡല്‍ഹി: താന്‍ മുന്നോട്ടുവച്ച രാഷ്ട്രീയ ലൈന്‍ തള്ളപ്പെട്ടതിനാല്‍ ജനറല്‍ സെക്രട്ടറിസ്ഥാനം ഒഴിയാന്‍ തയാറാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയിലും(സിസി) സീതാറാം യച്ചൂരി വ്യക്തമാക്കി. എന്നാല്‍, അത് സിസി തള്ളിക്കളഞ്ഞു. കഴിഞ്ഞ ദിവസം പൊളിറ്റ് ബ്യൂറോയിലും (പിബി) താന്‍ രാജിതാല്‍പര്യം വ്യക്തമാക്കിയതാണെന്നും പാര്‍ട്ടിയില്‍ ഐക്യമില്ലെന്ന പ്രതീതിയുണ്ടാകുമെന്ന കാരണം പറഞ്ഞു പിബി തന്നെ വിലക്കിയെന്നും യച്ചൂരി സിസിയില്‍ പറഞ്ഞു. ആവശ്യം സിസി നിരസിച്ചപ്പോള്‍, പാര്‍ട്ടിയുടെ ഐക്യം മാത്രം കണക്കിലെടുത്താണു തുടരുന്നതെന്ന് യച്ചൂരി പറഞ്ഞു. വോട്ടെടുപ്പിനു മുന്‍പാണ് യച്ചൂരി രാജിസന്നദ്ധത അറിയിച്ചത്.

Advertisment

publive-image

ജനറല്‍ സെക്രട്ടറിയുടെ ലൈന്‍ പാര്‍ട്ടി നിരസിക്കുന്ന മൂന്നാമത്തെ സന്ദര്‍ഭമാണിത്. കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷത്തിന്റെ വിശ്വാസമുറപ്പിക്കാനാവാത്ത സ്ഥിതി വന്നതിനാല്‍ വരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിക്ക് സ്ഥാനമൊഴിയേണ്ടിവരും.

അടിയന്തരാവസ്ഥക്കാലത്ത് ജനറല്‍ സെക്രട്ടറിയായിരുന്ന പി. സുന്ദരയ്യ രാജി വെച്ചത് ഇങ്ങനെയായിരുന്നു. ജനസംഘത്തെയും മറ്റുംകൂട്ടി അടിയന്തരാവസ്ഥയെ ചെറുക്കുന്നതിന് എതിരായിരുന്നു സുന്ദരയ്യ. അടിയന്തരാവസ്ഥ ദീര്‍ഘകാല പ്രതിഭാസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ പാര്‍ട്ടി പൂര്‍ണമായും ഒളിവില്‍ കഴിഞ്ഞുള്ള സംഘടനാ സംവിധാനത്തിനുവേണ്ടി അദ്ദേഹം വാദിച്ചു. ഇത്തരമൊരു രാഷ്ട്രീയസമീപനം കേന്ദ്രകമ്മിറ്റി തള്ളിയതോടെ സുന്ദരയ്യ സ്ഥാനമൊഴിഞ്ഞു.

പിന്നീട്, ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനായിരുന്നു സമാനമായ സ്ഥിതി. ഐക്യമുന്നണി സര്‍ക്കാര്‍ വേളയില്‍ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. അന്നു ജനറല്‍ സെക്രട്ടറിയായിരുന്ന സുര്‍ജിത്തിന്റെ വാദം കേന്ദ്രകമ്മിറ്റിയില്‍ അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്ന്, ഏറെ ദിവസം അദ്ദേഹം പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി. ഭവനില്‍ വരാതെ മാറിനിന്നു. അന്ന് പി.ബി.അംഗങ്ങളായിരുന്ന കാരാട്ടും യെച്ചൂരിയും അനുനയിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരിച്ചെത്തി.

കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി കാരാട്ടും യെച്ചൂരിയും തമ്മിലുള്ള യുദ്ധം നേതൃത്വത്തിന്റെ വിഭാഗീയതയ്ക്കും തെളിവായിരുന്നു. ഇതില്‍ ഒരു പക്ഷം വിജയമുറപ്പിച്ചതോടെ ഇപ്പോഴത്തെ ഭിന്നത കേവലം പ്രത്യയശാസ്ത്ര സംവാദത്തില്‍ അവസാനിക്കാനിടയില്ല.

Advertisment