ഭോപ്പാല്‍: കോൺഗ്രസിൽ നിന്ന് കൂറുമാറി ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന വനിതാ സ്ഥാനാർഥിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ കമൽനാഥിനെതിരെ ഗാന്ധി കുടുംബം നടപടിയെടുക്കില്ലെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
ഒരു വനിതാ നേതാവിനെതിരെ കമൽനാഥ് നടത്തിയ പരാമർശത്തിൽ എന്തെങ്കിലും ന്യായീകരണം കണ്ടെത്താൻ കഴിയുന്നില്ല. എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ഗാന്ധി കുടുംബം നിശബ്ദത പാലിക്കുന്നതെന്നു മനസ്സിലാകുന്നില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
ദാബ്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി സ്ഥാനാർഥി ഇമാര്‍തി ദേവിക്കെതിരെ കമൽനാഥ് മോശം പ്രയോഗം നടത്തിയത്. ‘ഞങ്ങളുടെ സ്ഥാനാർഥി എളിയവരിൽ എളിയവനാണ്. ബിജെപി സ്ഥാനാർഥിയെ പോലെയല്ല, ഞാനെന്തിനാണ് അവരുടെ പേര് പറയാൻ മടിക്കുന്നത്. എന്നെക്കാൾ കൂടുതലായി നിങ്ങൾക്ക് അവരെ അറിയാം. എന്തൊരു ഐറ്റമാണിവർ’– ഇതായിരുന്നു കമൽനാഥിന്റെ പരാമർശം.