New Update
തിരുവനന്തപുരം ∙ സമൂഹ മാധ്യമങ്ങളിലൂടെയും വാട്സ് ആപ്പിലൂടെയും ഹര്‍ത്താല്‍ ആഹ്വാനം നടത്തിയതിനു പിന്നില്‍ സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനുള്ള വര്‍ഗീയ ശക്തികളുടെ നീക്കമായിരുന്നെന്ന രഹസ്യാന്വേഷണ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഡയറക്ടര്‍ രാജിവ് ജയിന്‍ കേരളത്തിലെത്തി .
പൊലീസ് മേധാവി ലോക്നാഥ് ബഹ്റയുമായി ഇന്ന് അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഗവര്‍ണർ ജസ്റ്റിസ് പി.സദാശിവവുമായി വ്യാഴാഴ്ച വൈകിട്ട് ചര്‍ച്ച നടത്തും.
അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ ചില സംഘടനകള്‍ വ്യാപക അക്രമം അഴിച്ചുവിട്ട സംഭവം അതീവഗൗരവത്തോടെയാണ് ഐബി കാണുന്നത്. ഇതിന്റെ ഭാഗമായാണ് സന്ദര്‍ശനം. എന്നാല്‍ ഐബി വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് ഡയറക്ടര്‍ കേരളത്തിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇന്നു രാവിലെ പത്തു മണിയോടെയാണ് ഐബി ഡയറക്ടര്‍ രാജ്ഭവനിലെത്തിയത്. രാജ്ഭവനിലാണ് അദ്ദേഹത്തിന് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. വൈകിട്ട് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച അപ്രഖ്യാപിത ഹര്‍ത്താലിന് ചില സംഘടനകള്‍ ആഹ്വാനം ചെയ്തതും അതിലെ അക്രമസാധ്യതയും തിരിച്ചറിയാന്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന് വീഴ്ച വന്നെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍.
തിങ്കളാഴ്ച നടന്ന ഹര്‍ത്താലില്‍ അക്രമം നടത്തിയ ആയിരത്തോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാട്സാപ് വഴി സന്ദേശം പ്രചരിപ്പിച്ച ചിലരെയും അറസ്റ്റു ചെയ്തു.
ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും അക്രമം നടത്തുകയും ചെയ്തതിന് 762 പേര്‍ക്കെതിരെയാണ് വയനാട്ടില്‍ കേസെടുത്തത്. 41നപേരെ അറസ്റ്റു ചെയ്തു. മലപ്പുറത്ത് 250 പേരെയാണ് അറസ്റ്റു ചെയ്തു. ഇതിൽ 80 പേരെ റിമാന്‍ഡ് ചെയ്തു. വര്‍ഗീയ സംഘടനകളില്‍പ്പെട്ടവരാണ് പിടിയിലായവരില്‍ കൂടുതല്‍പേരും.