ഇന്ധന ഉപഭോഗം കുറയ്ക്കുന്നത് നാടിന്റെ സമ്പദ് വ്യവസ്ഥ സംരക്ഷിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിയ്ക്കും എന്ന് പ്രമുഖ ഹോളിവുഡ് സംവിധായകനും കവിയുമായ ഡോ. സോഹൻ റോയ്.
ഇന്ധന വിലവർധനയെക്കുറിച്ച് നേരത്തേ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ, ഉപഭോഗം കഴിയാവുന്നത്ര കുറച്ചുകൊണ്ട് നാടിന്റെ വികസനത്തിൽ പങ്കാളിയാവുകയാണ് ഓരോരുത്തരും ചെയ്യേണ്ടതെന്ന അഭിപ്രായത്തെ, ചില ആളുകൾ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചിരുന്നു.
അതിനെത്തുടർന്നാണ്, ആക്ഷേപഹാസ്യത്തോടുകൂടിയുള്ള " ഇന്ധനവില പരാമർശത്തിൽ മാപ്പ്? " എന്ന ചോദ്യചിഹ്നം കൂടി ഇട്ട ഒരു തലക്കെട്ടോടെ അദ്ദേഹം അതേ നിലപാട് സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും ആവർത്തിച്ച് പ്രഖ്യാപിച്ചത്.
ശാരീരിക അവശതകൾ ഉള്ളവരും, പ്രായമായവരും ആയ വ്യക്തികൾക്ക്, ഓട്ടോറിക്ഷ ഓടിക്കുന്നതുപോലെയുള്ള ജോലികൾക്ക് അവസരം ഒരുക്കിക്കൊടുത്തുകൊണ്ട്, കൂടുതൽ കഴിവും അധ്വാനവും ആവശ്യമുള്ള മേഖലകളിലേക്ക് യുവാക്കൾ ചേക്കേറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നത്തെ യുവത്വമാണ്, രാജ്യത്തിന്റെ നാളത്തെ ഭാവി നിർണയിക്കുന്നത്. ഉൽപ്പാദനക്ഷമത ഏറ്റവും കൂടുതലുള്ള യുവത്വത്തിന്, രാജ്യത്തിന്റെ മൊത്തത്തിലുള്ള ഉൽപാദനക്ഷമത വർദ്ധിപ്പിച്ചെടുക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ കഴിയും. പ്രായം നൽകുന്ന അവസരം പൂർണ്ണമായി ഉപയോഗപ്പെടുത്തി, അത്തരത്തിലുള്ള ക്രിയാത്മക സംഭാവനകൾ നൽകുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു.
നമ്മുടെ രാജ്യത്തിന്റെ ഇറക്കുമതിയുടെ നല്ലൊരു ഭാഗം പെട്രോളിയം ഉൽപ്പന്നങ്ങളാണ്. ഉപഭോഗം വർദ്ധിക്കുന്തോറും അതിനനുസരിച്ച് കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യേണ്ടിവരുന്നു. ഓരോ വ്യക്തിയും നാടിന്റെ നന്മ മുന്നിൽ കണ്ട് ഇന്ധന ഉപയോഗം കുറച്ചാൽ അത് രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വലിയ കുറവ് വരുത്തും. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം ഏറ്റവും കൂടുതൽ ബാധിക്കുന്നത് നമ്മുടെ വിദേശ കരുതൽ ധനത്തെയാണ്.
വിദേശ കരുതൽ ധനത്തിന്റെ അനുപാതത്തിൽ ഉണ്ടാവുന്ന കുറവ് , രൂപയുടെ മൂല്യം കുറയ്ക്കുന്നതിലേയ്ക്കും നാണയപ്പെരുപ്പത്തിലേയ്ക്കും, വിലക്കയറ്റത്തിലേയ്ക്കും സമ്പത്ത് വ്യവസ്ഥയുടെ തകർച്ചയിലേക്കും വഴിവെയ്ക്കുമെന്നുമുള്ള സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള വാദഗതികളും അദ്ദേഹം വീഡിയോയിലൂടെ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഇന്ധന വിലവർധനയെ കുറിച്ച് ഏതാനും ദിവസങ്ങൾ മുൻപ് പങ്കുവച്ച വീഡിയോയിലെ പരാമർശങ്ങളെ പിന്തുണച്ചും എതിർത്തും ഒട്ടനവധി ആളുകൾ മുന്നോട്ടു വന്ന സാഹചര്യത്തിലാണ്, ആ വാദങ്ങൾ കൂടുതൽ വിശദമായി അദ്ദേഹം സമൂഹമാധ്യമത്തിൽ അവതരിപ്പിച്ചത്.