റിയാദ്: കഴിഞ്ഞ വര്‍ഷം അവസാന മൂന്നു മാസത്തിനിടയില്‍ മാത്രം സൗദിയില്‍ തൊഴില്‍നഷ്ടപ്പെട്ടത് 2.77 ലക്ഷം വിദേശികള്‍ക്കെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട് . പകരം ഒരു ലക്ഷത്തോളം സ്വദേശികള്‍ ഇതേ കാലയളവില്‍ രാജ്യത്ത് പ്രവേശനം നേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് പ്രകാരം 2017ലെ അവസാന മൂന്നു മാസങ്ങളിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ഈ കാലയളവില്‍ മാത്രമായി സൗദിയില്‍ നിന്നും ജോലി ഉപേക്ഷിച്ച് ഫൈനല്‍ എക്സിറ്റ് നേടി രാജ്യം വിട്ടവരുടെ എണ്ണം 277,000 ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് .
10.4 ദശലക്ഷം വിദേശികളായിരുന്നു ഈ കാലയളവില്‍ രാജ്യത്ത് ജോലി ചെയ്തുവന്നിരുന്നത് . അതേസമയം, സൗദി യുവതി യുവാക്കളായ ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഈ കാലയളവില്‍ പുതുതായി ജോലി ലഭിക്കുകയുണ്ടായി.
2017ലെ മൂന്നാം പാദത്തില്‍ 3.063 ദശലക്ഷം സൗദി ജീവനക്കാരുണ്ടായിരുന്നത് അവസാന പാദമാവുമ്പോഴേക്ക് 3.163 ആയി ഉയര്‍ന്നതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സി വ്യക്തമാക്കി. അതേസമയം, 7.7 ലക്ഷം സൗദി യുവാക്കള്‍ ഇപ്പോഴും തൊഴില്‍രഹിതരായി രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍.
സൗദിയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ മേഖലയ്ക്കു പുറമെ, സ്വകാര്യ തൊഴില്‍ മേഖലകളിലും ശക്തമായ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയതിന്റെ ഭാഗമായാണ് ഇത്രയേറെ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണം.
ഇതിനു പുറമെ, കഴിഞ്ഞ ജൂലൈ മുതല്‍ ആശ്രിതര്‍ക്ക് 100 റിയാല്‍ വീതം ലെവി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമവും പ്രവാസികളുടെ തിരിച്ചുപോക്കിന് പ്രധാന കാരണമായി.
ഈ വര്‍ഷം ജൂലൈ മുതല്‍ അത് 200 റിയാലായി വര്‍ധിക്കാനിരിക്കെയാണ് പ്രവാസികളുടെ കുത്തൊഴുക്ക് ഉണ്ടായിരിക്കുന്നത്.
ഇതിനു പുറമെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒരോ തൊഴിലാളിക്കും 300 റിയാല്‍ വച്ച് ഓരോ മാസവും അടക്കണമെന്ന പുതിയ നിയമവും പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായി.
പുതിയ കണക്കുകള്‍ പ്രകാരം ഓരോ ദിവസവും 1500ലേറെ പേര്‍ സൗദി ജോലി മതിയാക്കി പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്നതായാണ് റിപ്പോര്‍ട്ട്.