മോസ്കോ: ലോകകപ്പിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പരിശീലകൻ ജുലൻ ലോപ്പറ്റെഗ്വിയെ സ്പെയിൻ പുറത്താക്കി. റഷ്യയിൽ സ്പാനിഷ് ടീം അവസാനവട്ട ഒരുക്കങ്ങൾ നടത്തുന്പോഴാണ് ഫുട്ബോൾ ഫെഡറേഷന്‍റെ നടപടിയുണ്ടായിരിക്കുന്നത്.
ജൂണ്‍ 14-നാണ് ലോകകപ്പ് തുടങ്ങുന്നത്. 15ന് പോർച്ചുഗല്ലിനെതിരേയാണ് സ്പെയിന്‍റെ ആദ്യ പോരാട്ടം. യൂറോ ചാന്പ്യന്മാരായ പോർച്ചുഗല്ലിനെതിരേ മത്സരിക്കാൻ തയാറെടുക്കുന്ന സ്പാനിഷ് സംഘത്തിന് തീരുമാനം കടുത്ത സമ്മർദ്ദമുണ്ടാക്കും.
കോച്ചിനെ പുറത്താക്കുന്നതിന്‍റെ കാരണം സ്പെയിൻ ഫെഡറേഷൻ വ്യക്തമാക്കിയില്ലെങ്കിലും റയൽ മാഡ്രിഡ് പരിശീലകനായി ലോപ്പറ്റെഗ്വിയെ നിയമിച്ചതാണ് സ്ഥാനം തെറിക്കാൻ കാരണമായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ചയാണ് ലോപ്പറ്റെഗ്വിയെ സ്പാനിഷ് വന്പന്മാരായ റയൽ പരിശീലകനായി നിയമിച്ചത്. സിനദീൻ സിദാൻ രാജിവച്ച ഒഴിവിലേക്ക് മൂന്ന് വർഷത്തേക്കായിരുന്നു നിയമനം. അതേസമയം, മുന്‍ റയല്‍ മാഡ്രിഡ് പ്രതിരോധ താരവും ദേശീയ ടീമിന്റെ ഡയറക്ടറുമായിരുന്ന ഫെര്‍ണാണ്ടോ ഹിയേറയെ സ്‌പെയിന്റെ പുതിയ കോച്ചായി നിയമിച്ചു.
ലോപ്പറ്റേഗിയ്ക്ക് പകരമായി ഉടന്‍ പുതിയ കോച്ചിനെ നിയമിക്കുമെന്ന് ഫെഡറേഷന്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നുള്ള നിയമനം. തന്റെ കരിയറില്‍ ഭൂരിഭാഗവും റയല്‍ മാഡ്രിഡിനു വേണ്ടി ചിലവഴിച്ച താരം അഞ്ചു ലാലിഗ കിരീടവും മൂന്നു ചാമ്പ്യന്‍സ് ലീഗും തന്റെ റയല്‍ കരിയറില്‍ സ്വന്തമാക്കിയിട്ടുണ്ട്.