ബെംഗളൂരു: കഴിഞ്ഞ രണ്ട് സീസണുകളിലെ മികച്ച പ്രകടനങ്ങൾക്ക് ബി സി സി ഐ നല്‍കുന്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും വനിതാ ക്രിക്കറ്റ് താരങ്ങളായ ഹർമൻപ്രീത്, സ്മൃതി മന്ദാന എന്നിവർക്കും മികച്ച താരങ്ങൾക്കുള്ള പുരസ്കാരം ലഭിച്ചു.
മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിനുള്ള ബിസിസിഐയുടെ പോളി ഉംറിഗര്‍ അവാര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി സ്വന്തമാക്കി. ട്രോഫിയും, ഫലകവും ഇരുസീസണുകളിലുമായി 15 ലക്ഷം രൂപ വീതവുമാണ് കോഹ്ലിക്ക് ലഭിക്കുക.
2016-17 സീസണിലെ അവാര്‍ഡും ഹര്‍മന്‍പ്രീത് കൗറിനും 2017-18 സീസണിലെ അവാര്‍ഡ് സ്മൃതി മന്ദാനയ്ക്കുമാണ്. ഇരുവർക്കും 15 ലക്ഷം വീതമാണ് ലഭിക്കുക.
2016-ലെ വനിതാ ടി-20 ലോകകപ്പ്, 2017-ലെ ഏഷ്യാകപ്പ്, ലോകകപ്പ് എന്നീ ടൂര്‍ണ്ണമെന്റുകളിലെ പ്രകടനമാണ് ഹര്‍മന്‍പ്രീത് കൗറിനെ അവാര്‍ഡിനര്‍ഹയാക്കിയത്. 2017 ലോകകപ്പിലെ പ്രകടനവും 2018-ല്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ പ്രകടനവുമാണ് മന്ദാനയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്.
ജൂൺ 12ന് ബെംഗളൂരുവിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.