മുംബൈ : അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ഭര്‍ത്താവ് ബോണി കപൂര്‍ ഒരുക്കിയ സര്‍പ്രപൈസ് അത്താഴ വിരുന്നിന് പോകാന്‍ തുടങ്ങുമ്പോഴാണ് ശ്രീദേവിയെ മരണം തേടിയെത്തുന്നത്. ഭര്‍ത്താവിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ പോകാന്‍ തയ്യാറാകുന്നതിനായി ശ്രീദേവി ശുചിമുറിയിലേക്ക് പോയിരുന്നു . എന്നാല്‍ ഏറെനേരം കഴിഞ്ഞും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
അത്താഴവിരുന്നിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു മരണത്തിന്റെ തൊട്ടുമുൻപുള്ള നിമിഷങ്ങളില്‍ ശ്രീദേവിയും ഭര്‍ത്താവും. ശ്രീദേവിക്ക് സര്‍പ്രൈസ് ഡിന്നര്‍ നല്‍കാനാണ് മുംബൈയില്‍നിന്ന് ബോണി കപൂര്‍ വീണ്ടും ദുബായിലേക്ക് തിരികെയെത്തിയത്. വൈകുന്നേരം 5.30 ഓടെയാണ് ബോണി കപൂര്‍ ജുമെയ്റ എമിറേറ്റ്സ് ടവര്‍ ഹോട്ടലില്‍ ശ്രീദേവി താമസിച്ചിരുന്ന മുറിയില്‍ എത്തിയത്.
ഉറങ്ങുകയായിരുന്ന ശ്രീദേവിയെ വിളിച്ചുണര്‍ത്തി. അത്താഴത്തിന് ക്ഷണിക്കുകയും 15 മിനുട്ടോളം ഇരുവരും സംസാരിച്ചിരിക്കുകയും ചെയ്തു. പിന്നീട് ശ്രീദേവി ശുചിമുറിയിലേക്ക് പോയി. 15 മിനുട്ടിന് ശേഷവും ശ്രീദേവി പുറത്തുവരാത്തതിനെ തുടര്‍ന്ന് ബോണി വാതിലില്‍ തട്ടി.
എന്നാല്‍ അകത്തുനിന്ന് മറുപടി ലഭിക്കാത്തതോടെ ബോണി വാതില്‍ ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നു. ബാത് ടബ്ബിലെ വെള്ളത്തില്‍ ചലനമറ്റ് മുങ്ങിക്കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ അവിടെ കാണാനായത്. തട്ടിവിളിച്ചു നോക്കിയെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് ബോണി തന്റെ സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ചു വരുത്തി.
പിന്നീട് ഒമ്ബത് മണിയോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസും മെഡിക്കല്‍ സംഘവും എത്തിയെങ്കിലും അതിനു മുന്നേ മരണം സംഭവിച്ചിരുന്നു.