ദുബായ് : നടി ശ്രീദേവിയുടേതു മുങ്ങിമരണമാണെന്നും രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറന്‍സിക് റിപ്പോർട്ട് പുറത്തുവന്നതോടെ നടിയുടെ മരണത്തില്‍ നിരവധി അഭ്യൂഹങ്ങള്‍ നിറഞ്ഞു കഴിഞ്ഞു .
ബാത്ത്ടബിൽ കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയതെന്നു പൊലീസ്. മരണത്തിനു കാരണമായി ‘മുങ്ങിമരണം’ എന്നു റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയതിനാൽ ‘ഹൃദയാഘാതമാണു കാരണം’ എന്ന മുൻ വിലയിരുത്തല്‍ അസ്ഥാനത്തായി .
അതിനിടെ ശ്രീദേവിയുടെ മരണസമയം ബോണി കപൂര്‍ ഒപ്പമില്ലായിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട് . നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത് മറ്റൊരാളാണെന്നുംകണ്ടെത്തി .
ഇതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ് . മരണത്തില്‍ സംശയമുയര്‍ന്ന സാഹചര്യത്തില്‍ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പോലീസ് ചോദ്യം ചെയ്തു.
ഇനി പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു വരാനാകൂ. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം ദുബായിലെ പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം ഇന്ന് ഇന്ത്യയില്‍ എത്തിക്കാനാകുമെന്നായിരുന്നു ആദ്യം പ്രതീക്ഷ. എന്നാല്‍ ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം .
ശ്രീദേവിയുടെ മരണ സമയത്ത് ജുമെരിയ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ ബോണി കപൂര്‍ ഇല്ലായിരുന്നെന്നും ഹോട്ടല്‍ ജീവനക്കാരനാണ് മൃതദേഹം കണ്ടെത്തിയതെന്നുമാണ് പുതിയ റിപ്പോര്‍ട്ട്.
മിഡ് ഡേ ദിനപത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഹോട്ടല്‍ ജീവനക്കാരനെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോര്‍ട്ട് ഇങ്ങനെ,
മരണ ദിവസം രാത്രി പത്തരയോടെ ശ്രീദേവി റൂം സര്‍വീസില്‍ വിളിച്ചു വെള്ളം ചോദിച്ചു. പതിനഞ്ച് മിനിറ്റിനകം ജീവനക്കാരന്‍ എത്തി, നിരവധി തവണ ബെല്‍ അടിച്ചിട്ടും മുറി തുറന്നില്ല. ഇയാള്‍ ബലമായി വാതില്‍ തുറന്നപ്പോള്‍ ബാത്ത് റൂമിന്റെ തറയില്‍ കിടക്കുന്ന ശ്രീദേവിയെയാണ് കണ്ടത്.
അപ്പോള്‍ സമയം 11 മണിയായിരുന്നു. ഹോട്ടല്‍ ജീവനക്കാരന്‍ താരത്തിന്റെ കൈപിടിച്ച് നോക്കി നാടിമിടിപ്പ് ഉണ്ടായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഉടന്‍ തന്നെ അവരെ റാഷിദ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ ഹോട്ടല്‍ ജീവനക്കാര്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
കപൂര്‍ കുടുംബത്തിന്റെ വാദങ്ങള്‍ തള്ളുന്നതാണ് ഹോട്ടല്‍ ജീവനക്കാരുടെ വെളിപ്പെടുത്തല്‍. ശ്രീദേവിയുടെ മരണ ദിവസം വൈകുന്നേരം അഞ്ചരയോടെ ബോണി കപൂറും മകള്‍ ഖുഷിയു ദുബായില്‍ മടങ്ങിയെത്തി.
ശ്രീദേവി താമസിക്കുന്ന ഹോട്ടലിലെത്തി. വൈകിട്ട് പത്തരയ്ക്ക് ശേഷം ഡിന്നറിനായി പുറത്തേക്ക് പോകുന്നതിന് മുന്‍പ് ബാത്ത് റൂമില്‍ കയറിയ ശ്രീദേവി സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ നോക്കിയപ്പോള്‍ അവരെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നുമാണ് കപുര്‍ കുടുംബത്തിന്റെ വാദം.
ബാത്ത്ടബിലെ വെള്ളം മതി മരിക്കാന്‍ ?
ഒരൽപം വെള്ളം പോലും ശ്വാസനാളത്തിൽ എത്തിയാൽ ശ്വാസതടസ്സത്തിനും തുടർന്നുള്ള മരണത്തിനും കാരണമാകും. പക്ഷേ അങ്ങനെ വെള്ളം ഉള്ളിൽ പോകണമെങ്കിൽ പ്രസ്തുത വ്യക്തിക്കു ഭാഗികമായോ പൂർണമായോ ബോധം നഷ്ടപ്പെട്ടിട്ടുണ്ടാകണം.
ബോധരഹിതയായി ബാത്ത്ടബിൽ വീണു മുങ്ങി മരിച്ചതാണു ശ്രീദേവിയെന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരാളുടെ വായിലേക്കു വെള്ളം കയറിയാൽ അത് താഴോട്ടു പോകുക രണ്ടു വഴികളിലൂടെയാണ് . അന്നനാളത്തിൽ കൂടി വയറ്റിലേക്ക് അല്ലെങ്കിൽ ശ്വാസനാളത്തിൽ കൂടി ശ്വാസകോശത്തിലേക്ക്. രണ്ടാമത്തെ വഴിയാണ് വെള്ളം പോകുന്നതെങ്കില്‍ മരണ൦ ഉറപ്പ് .