രാരീരാരോ ഒരാരിരോ ...കണ്ണേ കലൈമാനെ കണ്ണിമയിൽ എന്ന ക്കണ്ടേ ഉനൈനാനെ, അന്തിപ്പകൽ ഉന്നൈ താൻ പാക്കിറേൻ ആണ്ടവനെ ഉന്നൈ നാൻ കേൾകിറേൻ !!!
ദുബായിലെ അൽ ഖിസൈസ് പോലീസ് മോർച്ചറിയിൽ പുഞ്ചിരിച്ചു കിടക്കുന്ന ആ ഐശ്വര്യ ദേവതയെ കണ്ടപ്പോൾ ഇത്രയും ഉള്ളൂ നാം മനുഷ്യർ എന്ന് തോന്നിപ്പോയി .
ശ്രീ 'അമ്മ യങർ അയ്യപ്പൻ അഥവാ ശ്രീദേവി കപൂർ തമിഴ്‍നാട്ടിലെ വെടികോപ്പുകളുടെ നാടായ ശിവകാശിയിൽ ജനിച്ചു മുംബയിൽ വളർന്ന് വെടിക്കെട്ടിന്റെ നാടായ ദുബായിൽ അന്ത്യശ്വാസം വലിക്കുമ്പോൾ വയസ്സ് 55 . ഇന്ന് കാണുന്ന പല നടിമാര്‍ക്കും മാതൃകയാക്കാന്‍ പോന്ന വ്യക്തിത്വം. അവരെപ്പോലെയൊന്നും ആയിരുന്നില്ല ശ്രീദേവി .
കഴിഞ്ഞ രാത്രി റാസ് അൽ ഖൈമയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വിവാഹാഘോഷങ്ങളിൽ പങ്കെടുത്തതിനുശേഷമാണ് ഹൃദയം സ്തംഭിച്ചത് . സോനം കപൂറിന്റെ ബന്ധുവായ മോഹിത് മാർവയുടെ വിവാഹം റാസ് അൽ ഖൈമയിൽ നടന്നതിനുശേഷം ദുബായിൽ തങ്ങുകയായിരുന്നു നടിയും കുടുംബവും .
വിവാഹതിരക്കിനിടയിലും അസ്വസ്ഥതകളൊന്നും കാണിക്കാതെ ചടങ്ങിനോട് ഇഴുകിച്ചേർന്നാണ് തെന്നിന്ത്യൻ സുന്ദരി ആഘോഷങ്ങളിൽ പങ്കുചേർന്നത് . ഏകദേശം രണ്ടു ലക്ഷം രൂപയുടെ സാരിയും അതിനൊത്ത വജ്ര ആഭരണങ്ങളും അണിഞ്ഞുകൊണ്ട് വയസ്സിനെ തോൽപ്പിക്കുന്ന തരത്തിലായിരുന്നു ശ്രീദേവിയുടെ സാന്നിദ്ധ്യം .
രാവിലെ ദുബായ് അൽ ഖിസൈസിലെ പോലീസ് മോർച്ചറിയിൽ ചെന്നപ്പോൾ ഒരു പാകിസ്താനിയുടെയും സൊമാലിയക്കാരന്റെയും ആന്ധ്രക്കാരന്റെയും മൃതദേഹങ്ങൾക്കൊപ്പം തെന്നിന്ത്യൻ സുന്ദരി ചിരിച്ചു കിടന്നപ്പോൾ ഈ ലോകത്ത് നമ്മുക്ക് എന്തുണ്ടായിട്ട് എന്ത് കാര്യമെന്ന് തോന്നിപ്പോയി .
ആരും ഒട്ടും ഇഷ്ടപ്പെടാത്ത ഒരു പ്രത്യേക മണവും മോർച്ചറിയുടെ ഭീതിയും എല്ലാം കൂടിയുള്ള ഒരു അലമാരയിൽ നിന്നും സുഡാനി കാവൽക്കാരൻ ശ്രീദേവി കിടന്നിരുന്ന പെട്ടി വലിച്ചപ്പോൾ എൺപത് തൊണ്ണൂറ് കാലഘട്ടത്തിലെ ആ സുന്ദരിയെ കണ്ടപ്പോൾ ഏവരുടെയും കണ്ണുകളിൽ കണ്ണുനീർ പൊടിഞ്ഞു .
മേക്കപ്പില്ലാത്ത ശ്രീദേവി പുഞ്ചിരിച്ചുകൊണ്ട് വെള്ളവസ്ത്രമണിഞ്ഞ് കിടക്കുന്ന കാഴ്ച ഇനിയെന്നും ഓർമ്മകളിൽ തികട്ടി വരും . ഒരുവൻ അല്ലെങ്കിൽ ഒരുവൾ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെട്ടാൽ പിന്നെന്ത് പ്രയോജനം എന്ന് ഇരിഞ്ഞാലക്കുടയിലെ പള്ളി മതിലിൽ വായിച്ചത് നൂറുവട്ടം ശരിയെന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ .
ലേഡി സൂപ്പർ സ്റ്റാർ പദവി നേടിയ ആദ്യത്തെ നടി , ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ നടി , നാലാം വയസിൽ തുടങ്ങിയ അഭിനയം , പത്മശ്രീ പുരസ്‌കാരം , അവാർഡുകളുടെ കൂമ്പാരം ,പത്ത് സിനിമകൾ തുടർച്ചയായി ബോളിവുഡിൽ സൂപ്പർ ഹിറ്റുകൾ (മവാലി 1983 ,തൊഹ്ഫ 1984 , നായ്കദം 1984 , മാക്സദ് 1984 ,മാസ്റ്റർജി 1985 ,നഗീന 1986 ,നസ്രാന 1987 ,മിസ്റ്റർ ഇന്ത്യ 1987 , വഖ്ത് കീ ആവാസ് 1988 , ചാന്ദ്നി 1989 ) .
ഒരു തെന്നിന്ത്യൻ താരത്തിനും ലഭിക്കാത്ത അംഗീകാരങ്ങൾ . തമിഴ്‍നാട് കേരളം ആന്ധ്രപ്രദേശ് സംസ്ഥാന അവാർഡുകൾ . ഇന്ത്യയിലെ ഏറ്റവും നല്ല നടിക്കുള്ള സിഎൻഎൻ ഐബിഎൻ അംഗീകാരം .
മിഥുൻ ചക്രവർത്തിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചവും. പ്രശസ്ത നിർമ്മാതാവ് ബോണികപൂറുമായുള്ള വിവാഹം , കുട്ടികൾ ജാൻവിയും ഖുഷിയും . ഇതൊക്കെയായിരുന്നു ജീവിതത്തിലെ അംഗീകാരങ്ങൾ .
നമ്മുടെ നാട്ടിലെ സിനിമാക്കാർ , നടിമാർ നടന്മാർ , ഇവർക്കൊന്നും മരണമെന്ന ചിന്ത അടുത്തുകൂടെ പോയിട്ടില്ല എന്നതാണ് അവരുടെ ജീവിത രീതികളും ഫേസ്‌ബുക്ക് പോസ്റ്റുകളും വിവാദങ്ങളും അവസരവാദങ്ങളും രാഷ്ട്രീയ സാംസ്‌കാരിക അപചയങ്ങളും എല്ലാം കൂടി കാണുമ്പോൾ തോന്നുന്നത് .
ഇന്നിപ്പോൾ പരസ്യ പ്രസ്താവനകൾ നടത്തുന്ന കണ്ണടവെച്ച നടിമാരും ബുദ്ധിജീവി ചമയുന്ന സംവിധായകരും കിളവന്മാരായ സൂപ്പർസ്റ്റാറുകളും മരണത്തെ കുറിച്ച് ഓർക്കാതെയാണ് മലയാളിയെ ഉത്ബുദ്ധരാക്കുവാൻ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത് .
അവർക്കു തോന്നുമ്പോൾ അഭിപ്രായം പറയുക , അവർക്കു ഇഷ്ടമുള്ളവരെ സംരക്ഷിക്കുക , അവരുടെ ആളുകളെ തള്ളിക്കയറ്റുക എന്നിങ്ങനെയുള്ള എല്ലാ താരത്തിലുള്ള ദൈവകോപങ്ങൾക്കും ഇരയായി ജീവിക്കുമ്പോൾ ഒന്നോർക്കുക , ഇന്ന് ഞാൻ നാളെ നീ .
ദുബായിലേക്കുള്ള എമിരേറ്റ്സ് വിമാനത്തിൽ ഒരു ലക്ഷം വിലയുള്ള ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റിൽ യാത്ര ചെയ്തുകൊണ്ട് രണ്ടു ലക്ഷം വില വരുന്ന അർമനിയിലെ സ്യുട്ട് റൂമിൽ താമസിക്കുകയും രണ്ടുലക്ഷം വിലവരുന്ന സാരിയും പത്തു ലക്ഷത്തോളം വിലവരുന്ന വജ്രാഭരങ്ങൾ അണിയുകയും ചെയ്ത നമ്മുടെയല്ലാം അംഗീകൃത സുന്ദരിയായിരുന്നു ശ്രീദേവി.
ഇന്നിപ്പോൾ പ്ലൈവുഡിന്റെ പെട്ടിയിൽ വെള്ളത്തുണിയുടുത്ത് എമിറെറ്റസിന്റെ തന്നെ വിമാനത്തിൽ കാർഗോ യിൽ എൺപത് കിലോക്കുള്ള പണമടച്ചുകൊണ്ട് മുംബൈയിലേക്ക് തിരിച്ചുപോകുന്ന കാഴ്ച അല്ലെങ്കിൽ ആ അവസ്ഥ എല്ലാവര്‍ക്കും ഒരു പാഠമാകട്ടെ !!!
ആദരാഞ്ജലികളോടെ,
എംബാം മുറിയിൽ നിന്നും ദാസനും പ്ലൈവുഡിൽ ആണിയടിച്ചുകൊണ്ട് വിജയനും