ന്യൂഡൽഹി∙ സഹോദരന്റെ മരണത്തില്‍ നീതി തേടി സമരം നടത്തുന്ന ശ്രീജിത്തും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച വിജയം കണ്ടില്ല. ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് ലഭിക്കും വരെ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടരുമെന്നാണ് സമര ശേഷം സഹോദരൻ ശ്രീജിത്ത് അറിയിച്ചത് . അതേസമയം മുഖ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രീജിത്ത് പറഞ്ഞു .
സർക്കാർ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നൽകി. എന്നാൽ മുഖ്യമന്ത്രിയിൽ നിന്ന് സിബിഐ അന്വേഷണം സംബന്ധിച്ച വ്യക്തമായ ഉറപ്പു ലഭിച്ചിട്ടില്ല. സമരത്തിന്റെ ആവശ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ സിബിഐ സംഘം വരുന്നതിന്റെ ഉറപ്പു ലഭിക്കും വരെ സമരം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞു.
കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചതിൽ സന്തോഷമുണ്ട്.
ഇതിനിടെ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ഉറപ്പാക്കുമെന്നു കോൺഗ്രസ് എംപിമാരായ കെ.സി.വേണുഗോപാലും ശശി തരൂരും അറിയിച്ചു. മന്ത്രി ജിതേന്ദ്ര സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ഉറപ്പുനൽകിയതായി ജിതേന്ദ്ര സിങ് സിബിഐ ഡയറക്ടറുമായി ഇന്ന് ചർച്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ശ്രീജിത്തിനൊപ്പം റിലേ നിരാഹാരത്തിന് സമൂഹമാധ്യമ കൂട്ടായ്മകൾ തീരുമാനിച്ചിരിക്കേയാണ് സര്‍ക്കാര്‍ ഇടപെടലില്‍ വഴിത്തിരിവുണ്ടായത്. കേസില്‍ ആരോപണ വിധേയരായ പോലീസ് ഓഫീസര്‍മാര്‍ ഇതോടെ ആശങ്കയുടെ നിഴലിലായി.
സിബിഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ ഇവരെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിച്ചേക്കും . നടപടികള്‍ വൈകിയാല്‍ ആം ആദ്മി മോഡല്‍ ജനകീയ മുന്നേറ്റം ഉണ്ടാകുകയും അത് സര്‍ക്കാര്‍ വിരുദ്ധമായി മാറുകയും ചെയ്യുമോ എന്ന ഭയം സര്‍ക്കാരിനുണ്ട് . ശ്രീജിത്തിനോട് അനുഭാവം പ്രകടിപ്പിച്ച് ഞായറാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ വലിയ പ്രകടനം നടന്നിരുന്നു.