കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണ കേസില്‍ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ പൂര്‍ണ്ണമായും സംരക്ഷിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയിലും. ശ്രീജിത്തിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
എ.വി ജോര്‍ജിനെ പ്രതിയാക്കാന്‍ തെളിവിന്റെ ഒരു കണിക പോലുമില്ലെന്ന് സര്‍ക്കാരിന്റെ ഭാഗം വാദിച്ചുകൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ അറിയിച്ചു. എല്ലാം വിശദമായി പരിശോധിച്ചതാണ്. ആരെയും കസ്റ്റഡിയില്‍ എടുക്കാനോ അറസ്റ്റു ചെയ്യാനോ എസ്.പി നിര്‍ദേശിച്ചിട്ടില്ല. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് കൂടുതല്‍ പോലീസുകാരെയും ആര്‍.ടി.എഫിനെയും അയക്കാന്‍ മാത്രമാണ് നിര്‍ദേശിച്ചത്. നിയമവിരുദ്ധമായി ആര്‍.ടി.എഫ് രൂപീകരിച്ചതില്‍ എ.വി ജോര്‍ജ് നടപടി നേരിടുകയാണ്. എ.വി ജോര്‍ജിനെ സംരക്ഷിക്കേണ്ട കാര്യം സര്‍ക്കാരിനില്ല. തെളിവില്ലാത്തതുകൊണ്ടാണ് പ്രതിചേര്‍ക്കെണ്ട എന്ന നിലപാട് എടുത്തത്. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ആത്മഹത്യ ചെയ്ത വാസുദേവന്റെ സഹോദരന്റെ നിര്‍ദേശപ്രകാരമാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
എന്നാല്‍ കോടതി ഇതു പൂര്‍ണ്ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്ന സൂചനയാണ് പിന്നീട് വന്ന പരാമര്‍ശങ്ങള്‍ നല്‍കുന്നത്. റൂറല്‍ എസ്.പിയുടെ കീഴിലുള്ള ആര്‍.ടി.എഫ് പിന്നെ ആരു പറഞ്ഞിട്ടാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്ന പ്രസക്തമായ ചോദ്യവും കോടതി ഉന്നയിച്ചു. ആര്‍.ടി.എഫിന് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ ഇതെന്താ വെള്ളരിക്കാപട്ടണമാണോ? ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ആര്‍.ടി.എഫിന്റെ പക്കല്‍ എന്ത് തെളിവാണ് ഉണ്ടായിരുന്നതെന്നും കോടതി ആരാഞ്ഞു.
അതിനിടെ, ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി കോതടി തള്ളി. ഹര്‍ജി രാഷ്ട്രീയ താല്‍പര്യത്തോടെ ഉള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.