കൊച്ചി : വരാപ്പുഴ ദേവസ്വംപാടത്ത് ഉറ്റവരുടെ നെഞ്ചിലെ നെരിപ്പോട് അണഞ്ഞിട്ടില്ല. വരുന്ന 26-ന് ശ്രീജിത്തിന്റെ മകള്‍ ആര്യനന്ദയ്‌ക്കു നാലുവയസ് തികയും. പിറന്നാള്‍ കേക്കുമായി വരേണ്ട അവളുടെ അച്‌ഛന്‍ വീടിനു സമീപത്തെ പറമ്പില്‍ നിത്യനിദ്രയിലാണ്. ഇടയ്‌ക്ക് അവള്‍ അച്‌ഛനെ അന്വേഷിക്കും. അപ്പോള്‍ അമ്മ പറയും, അച്‌ഛന്‍ ആകാശത്ത് അമ്പിളിമാമനൊപ്പമുണ്ടെന്ന്.
വരാപ്പുഴ കസ്‌റ്റഡി മരണക്കേസ് അന്വേഷണത്തില്‍ ശ്രീജിത്തിന്റെ കുടുംബം തൃപ്‌തരാണെന്നു നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി ദേവസ്വംപാടത്തെ ഇടവഴി കടന്ന്, ഈ വീട്ടിലൊന്നെത്തണം. എന്നാലേ, ഉള്ളുരുകുന്ന അവരുടെ വേദന വ്യക്‌തമാകൂ.
"ഞാനിന്നലെയും അവനെ സ്വപ്‌നം കണ്ടിരുന്നു. മജിസ്‌ട്രേറ്റിനു മുന്നിലേക്കു കൊണ്ടുപോകാന്‍ എന്റെ മകനെയുംകൊണ്ട് പോലീസുകാര്‍ വന്ന കാഴ്‌ച. ഉപ്പൂറ്റി നിലത്തുകുത്താന്‍ വയ്ായതെ ഏന്തിനടന്ന അവന്റെ കരഞ്ഞുകലങ്ങിയ കണ്ണുകള്‍. ആ നോട്ടം ഞാന്‍ എങ്ങനെ സഹിക്കും? എല്ലാ രാത്രിയും ഞാന്‍ ഇതുതന്നെ കാണുന്നു. അവന്റെ ആത്മാവിനു നീതികിട്ടുംവരെ ആ കാഴ്‌ച മായില്ല"- അമ്മ ശ്യാമള വിതുമ്പി.
കേസ് അന്വേഷണത്തില്‍ ഞങ്ങള്‍ തൃപ്‌തരല്ല. അവന്റെ ഭാര്യ അഖിലയ്‌ക്കു ജോലികൊടുത്താല്‍, കുറച്ചു പണം തന്നാല്‍ തീരുന്നതാണോ സര്‍ക്കാരിന്റെ ബാധ്യത. അവന്റെ ആത്മാവിനു മോക്ഷം കിട്ടണമെങ്കില്‍ നിരപരാധിത്വം തെളിയണം. അവനെ കേസില്‍ കുടുക്കിയവരെല്ലാം ശിക്ഷിക്കപ്പെടണം.