തിരുവനന്തപുരം∙ സഹോദരന്റ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ടു നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത് ഇന്നുമുതൽ വീണ്ടും സെക്രട്ടേറിയറ്റിനു മുൻപിൽ സമരത്തിന്. രാവിലെ പത്തുമുതലാണ് അനിശ്ചിതകാല സമരം ആരംഭിക്കുക.
ആരോപിതരായ ഉദ്യോഗസ്ഥർ തന്‍റെ നാട്ടുകാരായതിനാൽ നാട്ടിൽ ജീവിക്കാൻ ആശങ്കയുണ്ടെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. സിബിഐ അന്വേഷണം തുടങ്ങിയതോടെ ബുധനാഴ്ച സമരം അവസാനിപ്പിച്ചിരുന്നു.
തുടർന്നു നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം ഇന്നലെ വീട്ടിലേക്കു മടങ്ങി. സമരത്തിന്റെ പേരിൽ സമൂഹമാധ്യമ കൂട്ടായ്മയിലെ ചിലർ പണപ്പിരിവു നടത്തിയെന്നു ശ്രീജിത്ത് ആരോപിച്ചു. കൂട്ടായ്മയിലെ ഒരു വിഭാഗം മാനസികമായി ബുദ്ധിമുട്ടിച്ചു.
ഒപ്പംനിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞു. മരണത്തിൽ ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞു .