Advertisment

ശ്രീജിത്തിന്റെ സഹന സമരം : ആ 771 ദിനങ്ങള്‍ നമ്മുടെ സമൂഹത്തിന്‍റെയും ഭരണകൂടത്തിന്റെയും രാഷ്ട്രീയക്കാരുടെയും കുത്തക മാധ്യമങ്ങളുടെയും കണ്ണ് തുറപ്പിച്ചു. ഈ വിപ്ലവം അഗ്നിയായി പടര്‍ന്നുപിടിക്കട്ടെ - ഓണ്‍ലൈന്‍ ദിനപത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യ സംയുക്തമായി പ്രസിദ്ധപ്പെടുത്തുന്ന എഡിറ്റോറിയല്‍

author-image
admin
New Update

എഡിറ്റോറിയല്‍ - കോം ഇന്ത്യ / വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപനങ്ങളും മാധ്യമങ്ങളും ചേര്‍ന്നു അവര്‍ക്ക് ഗുണകരമായ രീതിയില്‍ മാത്രം കെട്ടിപ്പടുത്ത ഒരു സാമൂഹ്യ ക്രമത്തിനേറ്റ വെല്ലുവിളിയാണ് സോഷ്യല്‍ മീഡിയയുടെ ഉയര്‍ച്ച.

Advertisment

താന്‍ നേരിടുന്ന അനീതിക്കെതിരെ ഇന്നു ഒരു വ്യവസ്ഥാപിത സ്ഥാപനത്തിന്റെയും പിന്തുണയില്ലാതെ ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ ആര്‍ക്കും ശബ്ദം ഉയര്‍ത്താനും ആ ശബ്ദം അധികാരികളിലെത്തിക്കാനും സോഷ്യല്‍ മീഡിയയ്ക്ക് കഴിയും.

publive-image

ഏതു സാധരണക്കാരനും പറയുന്ന ഒരു കാര്യം അര്‍ത്ഥവത്താണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ മാധ്യമത്തില്‍ വരുന്നതിനേക്കാള്‍ ശക്തമായി തന്നെ ജനങ്ങളുടെ ഇടയില്‍ എത്തിക്കാന്‍ സാധിക്കും. അതിന് പണച്ചെലവില്ല. മനുഷ്യ അദ്ധ്വാനമില്ല. ആരുടെയും ശുപാര്‍ശയും വേണ്ട. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് വരെ ഇതായിരുന്നില്ല സ്ഥിതി.

വ്യവസ്ഥാപിത സംവിധാനങ്ങള്‍ക്ക് വിനയാകുന്ന ഒന്നും വെളിച്ചം കാണാതിരിക്കാനും ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മുളയിലെ നുള്ളാനും അന്ന് സാധിക്കുമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ ഒറ്റപ്പെട്ട നിലവിളികളുടെ പ്രചാരകരായി മാറിയടോടെ അത്തരം വാതിലുകള്‍ എല്ലാം അടഞ്ഞിരിക്കുകയാണ്.

എന്നാല്‍ ഇന്നു൦ നേരം വെളുക്കാത്തവര്‍ തന്നെയാണ് നമ്മുടെ നേതാക്കളും മാധ്യമങ്ങളും എന്നത് അടുത്ത കാലത്തെ ചില അനുഭവങ്ങള്‍ തെളിയിക്കുന്നു. മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കിയാല്‍ ഏതു വിഷവും വിറ്റു കാശാക്കാനാവുന്ന സാഹചര്യം ഇന്നും നിലവിലുണ്ട്.

പണം ലഭിക്കുന്നത് കൊണ്ട് ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ പോലും പ്രസിദ്ധീകരിക്കാതിരിക്കുക, പരസ്യം ലഭിക്കുന്നത് കൊണ്ട് ഏതു നിസ്സാര കാര്യവും ഊതിപ്പെരുപ്പിച്ച് വലുതാക്കുക തുടങ്ങിയ നീച സംഭവങ്ങളാണ് മുഖ്യധാര മാധ്യമങ്ങള്‍ പുലര്‍ത്തുന്നതെങ്കില്‍ ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ എന്തിനും ഏതിനും വിട്ടു വീഴ്ച ചെയ്യുന്നവരായി രാഷ്ട്രീയക്കാരും മാറുന്നു.

ഇത്തരം സംഘടിതമായ നെറികേടിനെതിരെയുള്ള ശക്തമായ വെല്ലുവിളി ആയിരുന്നു ശ്രീജിത്തിന്റെ സമരത്തിലൂടെ കേരളത്തില്‍ ഉയര്‍ന്നു വന്നത്.

സ്വന്തം അനുജനെ കൊന്നവനെ പിടിക്കണം എന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷത്തിലധികം ഒരാള്‍ സത്യാഗ്രഹം ഇരിക്കയും ആ സത്യാഗ്രഹം ഇതുവരെ പൊതുജനം കാണാതെ പോവുകയും ചെയ്തു എന്നത് നിസ്സാരമായ ഒരു കുഴപ്പം അല്ല എടുത്തു കാട്ടുന്നത്. ഒടുവില്‍ സോഷ്യല്‍ മീഡിയ അതൊരു ഹാഷ് ടാഗ് ആക്കി മാറ്റിയതോടെ ശ്രീജിത്ത് കേരളത്തിലെ ഏതു കൊച്ചു കുഞ്ഞിനും അറിയാവുന്ന പ്രശസ്തമായ ഒരു പേരായി മാറി.

publive-image

ശ്രീജിത്തിന് നീതി വേണം എന്ന കാര്യത്തില്‍ ആരോപണ വിധേയരായ പൊലീസുകാരൊഴികെ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല എന്ന സാഹചര്യത്തിലേയ്ക്കാണ് അത് നയിച്ചത്. മുഖ്യമന്ത്രിയു൦ എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായി. അതിന്റെ ഒക്കെ തുടര്‍ച്ചയായി സിബിഐ അന്വേഷണം സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി.

മുഖ്യമന്ത്രിയുടെ പ്രതിനിധിയായ എം വി ജയരാജന്‍ സമരപ്പന്തലില്‍ എത്തി കൈമാറിയ സിബിഐ അന്വേഷണ ഉത്തരവും കോടതിയില്‍ നല്‍കിയ പെറ്റീഷനും ഈ സമരത്തിന് വിജയകരമായ സമാപനം തന്നെയാണ് സൂചിപ്പിക്കുന്നത്.

ഇനി വേണ്ടത് ചില കടലാസു ജോലികള്‍ മാത്രം. സെക്രട്ടറിയേറ്റിന്റെ മുന്‍പില്‍ ഇരുന്നു 771 ദിവസങ്ങള്‍ നഷ്ടപ്പെടുത്തിയ ഒരു ചെറുപ്പക്കാരന്‍റെ കേസാണ് ഇതെന്നു കരുതി വേണ്ടത്ര ഉത്തരവാദിത്തം സര്‍ക്കാരുകള്‍ കാട്ടിയാല്‍ നാളെ തന്നെ ശ്രീജിത്തിന് സമരം അവസാനിപ്പിക്കാം.

ഇതെല്ലാം സംഭവിച്ചത് സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ മാത്രം കൊണ്ടാണ്. ഇതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ പലരും എത്തുന്നുണ്ടെങ്കിലും അതിന് അര്‍ഹത രണ്ടു വര്‍ഷത്തിലധികം മഴയും വെയിലും കൊണ്ടു സെക്രട്ടറിയേറ്റ് നടയില്‍ പട്ടിണി കിടന്ന ശ്രീജിത്തിനുള്ളതാണ്. മറ്റാരെങ്കിലും കൈയടി അര്‍ഹിക്കുന്നെങ്കില്‍ അത് സോഷ്യല്‍ മീഡിയ മാത്രമാണ്.

സോഷ്യല്‍ മീഡിയയെ ഒരു ആശയ ഇടപെടലിന്റെ പ്ലാറ്റ്‌ഫോം എന്നതിനപ്പുറം സാമൂഹ്യ ഇടപെലിന്റെ ഉപകരണമാക്കി മാറ്റിയിരിക്കുകയാണ് ഈ സമരം വഴി. ലോകം എമ്പാടുമുള്ള ലക്ഷക്കണക്കിന് മലയാളികള്‍ ആണ് ശ്രീജിത്ത് എന്ന യുവാവിന്റെ ഒറ്റയാന്‍ പോരാട്ടത്തിന്റെ പ്രചാരകനായി മാറിയത്. വൈറല്‍ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ആദ്യമായി മലയാളികള്‍ മനസ്സിലാക്കിയത് ഇങ്ങനെയാണ്.

സോഷ്യല്‍ മീഡിയ തെരുവില്‍ ഇറങ്ങിയ ദിവസം പ്ലക്കാടുമായെത്തി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിയവര്‍ മാത്രമല്ല ഈ സമരത്തിന് ആവേശം പകര്‍ന്ന നൂറുകണക്കിന് വ്യക്തികള്‍ക്കും ഇതില്‍ പങ്കുണ്ട്. നിരവധി ഫേസ്ബുക്ക് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഇതിന്റെ ഭാഗമായി.

മല്ലു സൈബര്‍ സോളിഡേര്‍സും ഔട്ട്‌ സ്‌പോക്കണും ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട രണ്ടു പേരുകള്‍. എന്നാല്‍ അവരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല ഈ വിജയത്തിന്റെ ക്രെഡിറ്റ്. ഇതിനെയാണ് ഇപ്പോള്‍ വ്യാജ പ്രചാരണങ്ങള്‍ കൊണ്ടും പഞ്ചാരയില്‍ പൊതിഞ്ഞ വാദങ്ങള്‍ കൊണ്ടും വ്യവസ്ഥാപിത സംവിധാനങ്ങള്‍ നക്കി കൊല്ലാന്‍ ശ്രമിക്കുന്നത്.

ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായ ഞങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സംഘിടിതമായി തന്നെ പ്രഖ്യാപിക്കട്ടെ, തളരാതെ പോരാടുന്ന ശ്രീജിത്തിനൊപ്പം തന്നെയാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് ആശയപരമായി പല കാര്യങ്ങളിലും ഭിന്നതയുണ്ട്.

publive-image

എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ഒറ്റ നിലപാട് എടുക്കാനും സോഷ്യല്‍ മീഡിയയുടെ ഇടപെടലിനൊപ്പം നിന്നു സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റാനുമാണ് ഞങ്ങളുടെ തീരുമാനം. ഇനിയുള്ള കാലം ശ്രീജിത്തിനൊപ്പം അടിയുറച്ചു നിന്നു ശ്രീജിത്ത് ഉയര്‍ത്തി പിടിക്കുന്ന വിഷയങ്ങള്‍ സമൂഹത്തില്‍ സജീവമായി ചര്‍ച്ചയാക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ശ്രീജിത്തിനെപ്പോലെയുള്ള മതവും ജാതിയും രാഷ്ട്രീയവും ഇല്ലാതെ ബഹുജന സമരങ്ങളാണ് വരേണ്ടത്.

ഇത്തരം ശബ്ദങ്ങളാണ് നമ്മുടെ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍. അവ വാടി പോകാതെ കാത്തു സൂക്ഷിക്കേണ്ട ചുമതലയാണ് ഞങ്ങളുടേത്. ആ ചുമതല നിറവേറ്റുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്.

ഇതു ഒറ്റപ്പെട്ട ശബ്ദമായി കരുതി തള്ളിക്കളയാതെ അതിന്റെ പിന്നിലെ യഥാര്‍ത്ഥ ബാധ്യത തിരിച്ചറിഞ്ഞു ചെയ്യാന്‍ കഴിയുന്നവയൊക്കെ ചെയ്യാനുളള ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കേണ്ടത്.

ഇത്തരം ജനകീയ സമരങ്ങളെ മുളയിലെ നുള്ളിക്കളയാന്‍ ശ്രമിക്കാതെ അവര്‍ പറയുന്നത് കേട്ടു പ്രായോഗികമായ പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം. അങ്ങനെയെങ്കില്‍ ഭാവിയില്‍ ഇത്തരം പ്രതിഷേധങ്ങള്‍ ഒഴിവാക്കാം. ശ്രീജിത്ത് നമ്മുടെ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കണ്ണു തുറപ്പിക്കാനുള്ള ഒരു ഉപാധിയായി മാറണം.

സിബിഐ അന്വേഷണം കൊണ്ട് മാത്രം തൃപ്തിപ്പെടരുത്. സംസ്ഥാന സര്‍ക്കാരിന് ഇതിലും ഏറെ ചെയ്യാന്‍ കഴിയും. ഈ വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി പഠിച്ചു തുടര്‍ നടപടികള്‍ എടുക്കയാണ് ചെയ്യേണ്ടത്.

ക്രൈം ബ്രാഞ്ച് പോലെയുള്ള സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കുക, ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ അന്വേഷണം തീരും വരെ മാറ്റി നിര്‍ത്തുക തുടങ്ങിയ ചുമതലകള്‍ സംസ്ഥാനം ചെയ്യേണ്ടതാണ്. അത്തരം തുടര്‍ നടപടികള്‍ കൂടി ഉണ്ടായാലെ ഈ സമരം സമ്പൂര്‍ണ വിജയമായി മാറൂ.

publive-image

ശ്രീജിത്തിനെ അങ്ങനെയങ്ങ് ഉപേക്ഷിച്ച് കളയാന്‍ ഞങ്ങള്‍ ഒരുക്കമല്ല. ഒരുമിച്ചു ഒറ്റമനസ്സോടെ ഞങ്ങള്‍ ഈ സാമൂഹ്യ വിപ്ലവത്തിനൊപ്പം ഉണ്ട്. സോഷ്യല്‍ മീഡിയ ഒരുമിച്ചെടുക്കുന്ന ആഹ്വാനം കണ്ടില്ലെന്ന് നടിക്കാന്‍ ഇനിയുള്ള കാലത്ത് വിവേകം ഇല്ലാത്തവര്‍ക്ക് മാത്രമേ സാധിക്കൂ എന്നു മറക്കരുത്. ഈ വിപ്ലവം കേരളീയ സമൂഹത്തില്‍ ഒരു അഗ്നിയായി പടര്‍ന്നു പിടിക്കാതെ എന്നും ഈ വെളിച്ചം തല്ലിക്കെടുത്താനുള്ള ശ്രമങ്ങള്‍ മുളയിലെ നുള്ളിക്കളയണം എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

ശ്രീജിത്തിന്‍റെ ത്യാഗോജ്വല സമരങ്ങള്‍ക്ക് ഒരിക്കല്‍കൂടി അഭിവാദ്യങ്ങള്‍

- കോം ഇന്ത്യ < കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ , ഇന്ത്യ >

 

social media socialmedia com india Justiceforsreejith
Advertisment