കഴിഞ്ഞ ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങിനെക്കുറിച്ച് സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സിന്റെ അടുത്തിടെ പുറത്തിറങ്ങിയ ഓണ്‍ ഫയറെന്ന പുസ്തകംത്തിലെ പരാമർശങ്ങൾ വിവാദമായിരുന്നു. ഇപ്പോൾ അതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ശ്രീശാന്ത്.
കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ജയിക്കാനുള്ള ശ്രമം അന്നു ഇന്ത്യയുടെ ഭാഗത്തു നിന്നും കണ്ടില്ലെന്നായിരുന്നു സ്റ്റോക്‌സിന്റെ ആരോപണം. പ്രധാനമായും മുൻ നായകൻ ധോണിയുടെ ബാറ്റിങ്ങിനെയായിരുന്നു സ്റ്റോക്സ് വിമർശിച്ചത്. ടീമിനെ ജയിപ്പിക്കണമെന്ന ചിന്തയില്ലാതെയാണ് എംഎസ് ധോണി ബാറ്റ് ചെയ്തതെന്നായിരുന്നു സ്റ്റോക്‌സിന്റെ വാദം. ഇതിനെ തള്ളിക്കളഞ്ഞ ശ്രീശാന്ത് ഇതിനു ധോണിയില്‍ നിന്നു തന്നെ സ്റ്റോക്സിനു തിരിച്ചടിയുണ്ടാവുമെന്നാണ് സ്റ്റോക്സിനെ ഓർമിപ്പിച്ച് രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം ലൈവിലാണ് സ്റ്റോക്‌സിനെതിരേ ശ്രീ ആഞ്ഞടിച്ചത്.
സ്‌റ്റോക്‌സ് ഇനി ധോണിക്കെതിരേ കളിക്കാന്‍ ഇടവരരുതേയെന്നാണ് താന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നത്. കാരണം ഈ തരത്തിലുള്ള കാര്യങ്ങള്‍ അത്ര എളുപ്പത്തില്‍ മറക്കുന്നയാളല്ല ധോണി. മുഖാമുഖം വരികയാണമെങ്കില്‍ ധോണിയില്‍ നിന്നു കനത്ത പ്രഹരം തന്നെ സ്‌റ്റോക്‌സിന് നേരിടേണ്ടി വന്നേക്കും. ഇത് ഒരുപക്ഷെ അദ്ദേഹത്തിന്റെ കരിയര്‍ തന്നെ അവസാനിപ്പിക്കാനിടയുണ്ട്. ശ്രീശാന്ത് പറയുന്നു.
സ്റ്റോക്‌സിന് എല്ലാ വിധത്തിലുള്ള ആശംസകളും നേരുകയാണ്. ഐപിഎല്ലിലോ, ഭാവിയില്‍ ഇന്ത്യ- ഇംഗ്ലണ്ട് മല്‍സരത്തിലോ അദ്ദേഹം ധോണിക്കെതിരേ കളിക്കാന്‍ ഇട വരാതിരിക്കട്ടെ. നേര്‍ക്കുനേര്‍ വരികയാണെങ്കില്‍ സ്റ്റോക്‌സിനെതിരേ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിച്ച് ധോണി റണ്‍സ് വാരിക്കൂട്ടും. സ്‌റ്റോക്‌സ് ലോകത്തിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരിക്കാം. പക്ഷെ ഉറപ്പായിട്ടും ധോണിയെ ഔട്ടാക്കാന്‍ അദ്ദേഹത്തനു സാധിക്കില്ല. ശ്രീശാന്ത് മുന്നറിയിപ്പ് നൽകി.
അന്ന് 11 ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ 112 റണ്‍സ് വേണമെന്നിരിക്കെയാണ് ധോണി ക്രീസിലെത്തിയത്. എന്നാല്‍ സിക്‌സറുകള്‍ നേടി ടീമിനെ ജയിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം സിംഗിളുകളും ഡബിളുകളുമാണ് ധോണി കളിച്ചത്. ഇതിനെയാണ് സ്റ്റോക്സ് വിമർശിച്ചത്. അത്രയും പന്തുകള്‍ ശേഷിച്ചതിനാല്‍ ഇന്ത്യക്കു ജയിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ വിജയത്തിനു വേണ്ടിയുള്ള ശ്രമം ധോണിയിലോ ബാറ്റിങ് പങ്കാളിയായ കേദാര്‍ ജാദവിലോ തനിക്കു കാണാനായില്ല. സ്റ്റോക്സ് ആത്മകഥയിൽ കുറിച്ചത് ഇങ്ങനെ.