കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പന്ത് മിനുക്കാൻ തുപ്പൽ പ്രയോഗിക്കുന്നത് ഐസിസി വിലക്കിയതിനെ ആശങ്കയോടെയാണ് ബോളർമാർ കാണുന്നത്. ഇപ്പോൾത്തന്നെ ബാറ്റ്സ്മാൻമാർക്ക് അനുകൂലമെന്ന് ആക്ഷേപമുള്ള ക്രിക്കറ്റിൽ, ഈ ആധിപത്യം ഊട്ടിയുറപ്പിക്കുന്നതാകും തുപ്പൽ പ്രയോഗത്തിനുള്ള നിയന്ത്രണമെന്ന ആശങ്ക ഒട്ടേറെപ്പേർ പങ്കുവച്ചിരുന്നു. തുപ്പലിനു പകരം പന്തു മിനുക്കാൻ കൃത്രിമ പദാർഥങ്ങൾ അനുവദിക്കുന്ന കാര്യവും ഐസിസിയുടെ പരിഗണനയിലാണ്.
ഇതിനിടെ, തുപ്പൽ പ്രയോഗം വിലക്കിയതിൽ ഒരു നല്ലവശവുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട വിലക്കിനെ തുടർന്ന് ഏഴു വർഷത്തോളമായി സജീവ ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്ന ശ്രീശാന്ത്, വിലക്ക് കാലാവധി അവസാനിക്കുന്നതോടെ ഈ വർഷം സെപ്റ്റംബറിൽ കളത്തിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ്. ഈ പശ്ചാത്തലത്തിൽ എഎൻഐയുമായി സംസാരിക്കുമ്പോഴാണ് തുപ്പൽ പ്രയോഗം വിലക്കിയതിനെക്കുറിച്ച് ശ്രീശാന്ത് പ്രതികരിച്ചത്. തുപ്പൽ പ്രയോഗം വിലക്കിയ വിഷയം ആവശ്യത്തിലധികം ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് ശ്രീശാന്ത് അഭിപ്രായപ്പെട്ടു.
‘ഈ വിഷയത്തിൽ അമിത ചർച്ച നടക്കുന്നതായി തോന്നുന്നു. പന്തു മിനുക്കാൻ വിയർപ്പ് ഉപയോഗിക്കുന്നതിന് ഇപ്പോഴും അനുമതിയുണ്ട്. മാത്രമല്ല, കളിക്കാരുടെ സുരക്ഷയെ കരുതി അസോസിയേഷൻ കൈക്കൊള്ളുന്ന തീരുമാനങ്ങളെ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണ്’ – ശ്രീശാന്ത് ചൂണ്ടിക്കാട്ടി.
‘ഇക്കാര്യത്തിൽ (തുപ്പൽ പ്രയോഗം വിലക്കിയതിൽ) ഒരു തരത്തിൽ ഞാൻ സന്തോഷവാനാണ്. കാരണം, ഇനിയങ്ങോട്ട് കഴിവുള്ളവർക്കു മാത്രമേ കളത്തിൽ പിടിച്ചുനിൽക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനുമാകൂ. ഇക്കാര്യത്തിൽ ഐസിസി തീരുമാനം അനുസരിച്ച് നാം മുന്നോട്ടുപോയേ തീരൂ. ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് വിജയിക്കാനാണ് ശ്രമിക്കേണ്ടത്. മികച്ച പരിശീലനമാണ് ഇതിന് അത്യാവശ്യം. കളിക്കാർ പതുക്കെയാണെങ്കിലും ഈ രീതിയോട് പൊരുത്തപ്പെടും’ – ശ്രീശാന്ത് പറഞ്ഞു.