ഗുവാഹത്തി: ക്രിസ്മസ് ദിനത്തിൽ പള്ളിയിൽ പോകുന്നവർക്കെതിരെ ഭീഷണിയുമായി ബജ്‌റംഗ്ദൾ. അസമിലെ കച്ചർ ജില്ലയിലാണ് സംഭവം. പൊലീസ് സ്വമേധയാ കേസെടുത്തു. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ക്രിസ്മസ് ദിനത്തിൽ ഹിന്ദുക്കൾ പള്ളിയിൽ പോകരുതെന്നും പോയാൽ അനന്തര ഫലം അനുഭവിക്കേണ്ടി വരുമെന്നും ബജ്‌റംഗ്ദൾ മുന്നറിയിപ്പ് നൽകി.
'കച്ചർ ജില്ലയിലെ ഏതെങ്കിലും ഹിന്ദു ക്രിസ്മസ് ദിനത്തിൽ പോകുന്നത് കണ്ടാൽ ആണായാലും പെണ്ണായാലും അനന്തരഫലം അനുഭവിക്കേണ്ടി വരും'- ബജ്‌റംദ്ഗൾ ജില്ലാ ജനറൽ സെക്രട്ടറി മിതുനാഥ് പറഞ്ഞു.
അവരുടെ ആഘോഷങ്ങളിൽ നമ്മൾ എന്തിന് പങ്കെടുക്കണം. ഷില്ലോങ്ങിലെ ഹിന്ദു ക്ഷേത്രങ്ങൾ അവർ പൂട്ടിയിട്ടു. ഒരൊറ്റ ഹിന്ദുക്കളും ക്രിസ്മസിന് പള്ളികളിൽ പോകരുത്. ഇക്കാര്യം നമ്മൾ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഷില്ലോങ്ങിൽ വിവേകാനന്ദ സാംസ്‌കാരിക നിലയത്തിന്റെ കവാടം ചിലർ പൂട്ടിയിട്ടതിനെ പരാമർശിച്ചായിരുന്നു ബംജ്‌റംഗ്ദളിന്റെ മുന്നറിയിപ്പ്.