മനാമ : രാജ്യത്ത് പലയിടങ്ങളിലും തെരുവ് നായകൾ പേടിസ്വപ്നമായി മാറുന്നു. ജനവാസകേന്ദ്രങ്ങളിൽ അലഞ്ഞു നടക്കുന്ന തെരുവുനായകൾ പല തരത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ച സിത്രയിലെ ഒരു ഫാമിൽ തെരുവുനായ ആക്രമണത്തിൽ 12 ആട്ടിൻ കുട്ടികളേയും പത്ത് കോഴികളെയും കൊന്നിരിന്നു. ഇവിടെയുള്ള ചെറിയ കുട്ടികളുടെ മാതാപിതാക്കൾ ഇപ്പോൾ ആശങ്കയിലാണ്. ഈ ഭാഗത്ത് തെരുവു നായക്കളുടെ ശല്യം പരിഹരിക്കാൻ സന്നദ്ധ പ്രവർത്തകർ നിരവധി പരിപാടികൾ നടത്തിയെങ്കിലും ഒന്നും തന്നെ വേണ്ടത്ര വിജയം കണ്ടിട്ടില്ല.
സിത്രയിലെ കന്നുകാലി വളർത്തൽ കേന്ദ്രങ്ങളിൽ ഈ മാസത്തിൽ തന്നെ നാലു തവണ തെരുവുനായ ആക്രമണം ഉണ്ടായിട്ടുണ്ട്. വിശന്നു വലയുന്ന തെരുവ് നായകൾ രാത്രികാലങ്ങളിൽ കന്നുകാലി വളർത്തൽ കേന്ദ്രങ്ങളിൽ കയറുകയും, മൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നു. ഏക്കറിലെ ഗ്രാമ പ്രദേശങ്ങളിൽ വളർത്തപ്പെടുന്ന നൂറോളം കോഴികുഞ്ഞുങ്ങളും ഇത്തരം ആക്രമങ്ങൾക്കു ഇരയായതായി റിപ്പോർട്ടുകൾ ഉണ്ട്. കന്നുകാലി വളർത്തലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേർ ഈ ഭാഗത്ത് ഉണ്ട്. പരിക്കേറ്റ മൃഗങ്ങളെ പരിപാലിക്കാൻ ആവശ്യമായ മരുന്നിനും മറ്റുമുള്ള ചെലവ് വളരെ കൂടുതലാണ്.
ഈ അടുത്തകാലത്ത് മുനിസിപ്പാലിറ്റിയുടെയും നാഗരാസൂത്രണത്തിന്റെയും സഹകരണത്തോടെ മാമീറിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ സംരക്ഷിക്കാൻ പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും തെരുവുനായ ആക്രമണങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്ന സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്. സിത്ര, മാമീർ, എക്കർ, ടൂബ്ലി എന്നിവടങ്ങളിലാണ് തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്നത്.