റിയാദ് : ഇന്ധനങ്ങള്‍ക്കും വൈദ്യുതിക്കും നല്‍കിയിരുന്ന സബ്‌സിഡികള്‍ എടുത്തുകളയുന്ന തീരുമാനത്തിലൂടെ 2020 വരെയുള്ള കാലത്ത് 209 ബില്യണ്‍ (20,900 കോടി) റിയാല്‍ ലാഭിക്കുന്നതിന് സാധിക്കുമെന്ന് സൗദിയിലെ സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസന്തുലന പദ്ധതിയുടെ ഭാഗമായിട്ടാണ് സബ്‌സിഡികള്‍ എടുത്തുകളയുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏകദേശം 2020 ഓടെ മിച്ചവും കമ്മിയുമില്ലാത്ത സന്തുലിത ബജറ്റ് ആണ് ധനസന്തുലന പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
എന്നാല്‍ ഈ പദ്ധതി സാമ്പത്തിക മേഖലകളില്‍ ആഘാതമുണ്ടാകാതെ നോക്കുന്നതിന്, പരിഷ്‌കരണങ്ങള്‍ക്ക് വേഗത കുറച്ച് ഈ ലക്ഷ്യം കൈവരിക്കുന്നത് 2023 വരെ നീട്ടിവച്ചേക്കുമെന്ന് സൗദി ധനമന്ത്രി അടുത്തിടെ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു.
നിലവിലെ സര്‍ക്കാര്‍ സബ്‌സിഡിയുടെ 37 ശതമാനം ഡീസലിനും 23 ശതമാനം വൈദ്യുതി ഉല്‍പാദനത്തിനുള്ള അസംസ്‌കൃത എണ്ണയ്ക്കും 18 ശതമാനം പെട്രോളിനും 11 ശതമാനം ഗ്യാസിനും അഞ്ചു ശതമാനം ഹെവി ക്രൂഡ് ഓയിലിനുമാണ് സൗദി ചെലവഴിക്കുന്നത്.
2015 ല്‍ സബ്‌സിഡി ഇനത്തിലായി 30,000 കോടി റിയാല്‍ സര്‍ക്കാര്‍ ചെലവഴിച്ചു എന്നാണ് കണക്ക്. ഇത്തരം സബ്‌സിഡികള്‍ എടുത്തുകളയുന്നത് വൈദ്യുതി, ഇന്ധന, ജല ഉപഭോഗം നിയന്ത്രിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കും.
സര്‍ക്കാര്‍ സബ്‌സിഡികള്‍ എടുത്തുകളയുന്നതിലൂടെ ഊര്‍ജ, ജല, വൈദ്യുത മേഖലയില്‍ നിന്നു മാത്രം പ്രതിവര്‍ഷം 209 ബില്യണ്‍ റിയാല്‍ ലാഭിക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഊദിയിലെ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.