തിരുവനന്തപുരം ; പാർട്ടിയെ കുടുംബം പോലെ കണ്ട പ്രവർത്തകനെ കൊല്ലാൻ സിപിഎം ഗുണ്ടകൾ വെട്ടിയത് 17 തവണ . സിപിഎമ്മിന്റെ കൊലക്കത്തിയിൽ നിന്ന് ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെട്ട സുധാകരൻ പുഞ്ചക്കാട് എന്ന പ്രവർത്തകൻ ഒടുവിൽ അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനു കത്തെഴുതി തന്നെ അവസാനിപ്പിച്ചു തരണം എന്ന് ആവശ്യവുമായി .
2010 ലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയുടെ കാരണക്കാരന്‍ എന്ന കെട്ടുകഥയുണ്ടാക്കി തന്നെ വെട്ടിയരിയുകയായിരുന്നെന്ന്, ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ സുധാകരന്‍ പറയുന്നു . പുന:ർജന്മത്തിന്റെ പത്തു വർഷങ്ങൾ എന്ന് തുടങ്ങുന്ന പോസ്റ്റിൽ സിപിഎം എന്ന പാർട്ടിയുമായിട്ടുള്ളത് പൊക്കിൾകൊടി ബന്ധമാണെന്ന് സുധാകരൻ പറയുന്നു .
പാർട്ടി വേറെ കുടുംബം വേറെ എന്നൊന്ന് ഉണ്ടായിരുന്നില്ല. പാർട്ടിയെന്നത് ഒരു മതം പോലെയാണ്. പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയുടെ കൂടെ നിൽക്കുക, നമ്മുടെ പ്രതിസന്ധികളിൽ പാർട്ടി നമ്മളെ ചേർത്തു പിടിക്കും എന്നതാണ് വിശ്വാസ പ്രമാണം. മതത്തിൽ നിന്ന് മാർക്സിസത്തിലേക്ക് വലിയ ദൂരമില്ലെന്ന ബോധ്യത്തിൽ നിന്നാണ് സംഘടനയിൽ നിന്നും താൻ അകലാൻ തുടങ്ങുന്നതെന്നും സുധാകരൻ പറയുന്നു .
അപ്പോഴും വ്യക്തി ബന്ധങ്ങളിലും സൗഹൃദങ്ങളിലും സഖാക്കൾ അടക്കമുള്ള എല്ലാവരോടും അങ്ങേയറ്റം സ്നേഹവായ്പ്പുകൾ തന്നെയായിരുന്നു.അതു കൊണ്ട് തന്നെ വീട്ടിൽ ‘ദേശാഭിമാനി’ വരുത്തുന്നതിനോ പാർട്ടിക്ക് പിരിവ് കൊടുക്കുന്നതിനോ യാതൊരു തടസ്സവും ഇല്ലാതിരുന്നു.
അങ്ങനെയിരിക്കെയാണ് 2010 ലെ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിയുടെ കാരണക്കാരൻ എന്ന കെട്ടുകഥയുണ്ടാക്കി നവംബർ 23 ന് വൈകുന്നേരം പാർട്ടി ഒപ്പുവച്ച മരണവാറണ്ടുമായി കറുത്ത വാഗൺ – ആർ കാർ തന്റെ മുന്നിലെത്തുന്നതെന്നും സുധാകരൻ ഓർക്കുന്നു
‘ രണ്ട് ബോംബുകൾ…. 17 വെട്ടുകൾ….. നിമിഷ നേരം കൊണ്ട് മരണം ഉറപ്പാക്കിക്കഴിഞ്ഞ കൊലയാളികൾ (ക്ഷമിക്കണം കമ്മ്യൂണിസ്റ്റ് സഖാക്കൾ!) പാർട്ടിയുടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉൾവലിയുമ്പോൾ, രക്തം തളം കെട്ടി നിൽക്കുന്ന റോഡരികിൽ നിന്നും വെട്ടി നുറുക്കപ്പെട്ട ശരീര അവയവങ്ങൾ, പ്രിയപ്പെട്ട നാട്ടുകാർ സുഹൃത്തുക്കൾ വാരിയെടുത്ത് അതുവഴി വന്ന വാഹനത്തിൽ കയറ്റുമ്പോൾ ജീവിതത്തോട് യാത്ര പറയാൻ മാനസ്സികമായി ഞാൻ തയ്യാറായി കഴിഞ്ഞിരുന്നു ‘ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഭാഗ്യവും ഡോക്ടർമാരുടെ അക്ഷീണപരിശ്രമവും കൊണ്ട് അറ്റു വീണ കൈവിരലുകൾ, കാൽമുട്ട് കാൽപാദം എല്ലാം ഒരു വിധത്തിൽ തുന്നിപ്പിടിപ്പിച്ചു. പിന്നീട് മംഗലാപുരത്ത് യൂണിറ്റിയും കോഴിക്കോട് ബേബി മെമ്മോറിയലിലും ദീർഘകാലത്തെ ചികിത്സ…. കാലിലും കൈയ്യിലും പല ഭാഗങ്ങളിലും രക്തയോട്ടമില്ല. അതിന്റെ തരിപ്പും മരവിപ്പും വേദനയും വിട്ടുമാറാതെ കൂടെയുണ്ട്. അന്ന് താൻ അവസാനിച്ചിരുന്നെങ്കിൽ അമ്മയുടേയും ഭാര്യയുടേയും കുട്ടികളുടേയും സങ്കടം ആരു കേൾക്കുമായിരുന്നു. ഏത് കല്ല് വെച്ച നുണകൾ കൊണ്ടായിരിക്കും പാർട്ടി പ്രതിരോധം തീർക്കുകയെന്നും സുധാകരൻ ചോദിക്കുന്നു.
ആശുപത്രിയിൽ നിന്നും വീട്ടിലെത്തി നടക്കാനോ ജോലിക്ക് പോകാനോ കഴിയാതെ കിടപ്പിലായി. ഇങ്ങനെയുള്ള കിടപ്പ് അസ്സഹനീയമായപ്പോഴാണ് ദയാവധത്തിനു വേണ്ടി 2011 ൽ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയന് കത്തെഴുതുന്നത്. ‘ പാർട്ടിയുടെ കൊലയാളി സംഘമാണ് എന്നെ ഈ വിധത്തിലാക്കിയത് അവരോട് പറഞ്ഞ് എന്നെ അവസാനിപ്പിച്ച് തരണം ‘ എന്നതായിരുന്നു ഉള്ളടക്കം. പക്ഷെ എന്തുകൊണ്ടോ പാർട്ടി ആ ദൗത്യം ഏറ്റെടുത്തില്ല .
മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെ പാർട്ടിയുടെ സംസ്ഥാന നേതാക്കൾ വിളിച്ചു, ഉത്തരവാദിത്വപ്പെട്ടവർ വീട്ടിൽ വന്നു… ‘ചില തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണ്’ കുറ്റവാളികൾക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞു. ആർക്കെതിരേയും ഒരു നടപടിയും ഉണ്ടായില്ല . മാത്രമല്ല, അവർക്കൊക്കെ സ്ഥാനക്കയറ്റവും സംരക്ഷണവും നൽകുന്ന വിചിത്ര കാഴ്ചയാണ് കാണാൻ കഴിഞ്ഞതെന്നും സുധാകരൻ വ്യക്തമാക്കുന്നു .
ഒരാളെ കൊല്ലുക എന്നതില്ലല്ല ഒരു ജനതയെ വരുതിയിൽ നിർത്തുക എന്നതാണ് ഫാസിസം ലക്ഷ്യമിടുന്നത്. അതിനുള്ള ഒരു ഉപായം മാത്രമാണ് കൊലപാതകം അതാണ് ഈ ഒരു കൊലപാതക ശ്രമത്തിലൂടെ സി പി എം പറയാൻ ശ്രമിച്ചതെന്നും സുധാകരൻ ചൂണ്ടിക്കാട്ടുന്നു.